വിരമിക്കും , പക്ഷേ ഒാട്ടം തുടരുക തന്നെ
Mail This Article
തിരുവനന്തപുരം ∙ 32 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്നതിന്റെ ഭാഗമായി ജയസേനൻ ഇന്ന് 32 കിലോമീറ്റർ ഓടും. ഓട്ടത്തെ സ്നേഹിക്കുന്ന ഒരു സംഘവും ഒപ്പമുണ്ടാകും. ഈ മാസം 31 ന് കേരള പൊലീസിൽ നിന്നു വിരമിക്കുന്ന എആർ ക്യാംപിലെ എസ്ഐ എസ്.ജയസേനന് ‘ആരോഗ്യകരമായ’ വിരമിക്കൽ ഒരുക്കുന്നത് തിരുവനന്തപുരത്തെ പതിവ് ‘ഓട്ടക്കാരുടെ’ ഐടെൻ റണ്ണേഴ്സ് ക്ലബ് ആണ്. ഇന്നു പുലർച്ചെ 3.30 ന് തുടങ്ങി നാലു മണിക്കൂർ കൊണ്ടാണ് 32 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കുന്നത്. കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്ന് ആരംഭിച്ച് ജിപിഒ, അമ്പലമുക്ക് വഴി കവടിയാറിലെത്തുന്നവിധം മൂന്ന് റൗണ്ടിലാണ് ഓട്ടം .
അഞ്ചു വർഷം മുൻപാണ് നഗരത്തിൽ പതിവായി ഓടുന്നവരുടെ കൂട്ടായ്മയായി ഐടെൻ രൂപീകരിച്ചത്. അന്നു മുതൽ സംഘടനയോടൊപ്പമുള്ള ജയസേനൻ, വിരമിക്കുന്നതിനു മുൻപ് 32 വർഷത്തെ സേവനം മുൻനിർത്തി 32 കിലോമീറ്റർ ഓടണമെന്ന ആഗ്രഹം അറിയിക്കുകയായിരുന്നു. ‘റൺ വിത്ത് ജയ്’ എന്ന പേരിലാണ് പരിപാടിയായി സംഘടിപ്പിക്കുന്നതെന്ന് ഐടെൻ പ്രസിഡന്റ് എ.കെ.പത്മകുമാർ, സെക്രട്ടറി കെ.എച്ച്.കാമേഷ് എന്നിവർ അറിയിച്ചു. നിലവിൽ ഹാഫ് മാരത്തൺ (21 കിലോമീറ്റർ) ഓടാറുള്ള ജയസേനൻ ഇതുവരെ ഓടിയിട്ടുള്ള പരമാവധി ദൂരം 28 കിലോമീറ്ററാണ്. ‘വിരമിച്ചതിനു ശേഷം മാരത്തൺ ഓടണമെന്നാണ് ആഗ്രഹം–’ ജയസേനൻ പറഞ്ഞു.