കമ്യൂണിസ്റ്റുകൾ മാനത്തുകണ്ണികൾ ആകരുത്: കാനം രാജേന്ദ്രൻ
Mail This Article
കിളിമാനൂർ∙ കമ്യൂണിസ്റ്റുകാർ മാനത്ത് നോക്കി നടക്കാതെ മണ്ണിൽ നോക്കി നടക്കണമെന്നും, രാഷ്ട്രീയ പ്രവർത്തനം സാമൂഹിക പ്രവർത്തനം ആണെന്ന് മനസ്സിലാക്കണം എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ കിളിമാനൂർ മണ്ഡലം സമ്മേളനം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ഇഡി, എൻഐഎ എന്നിവയെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ കേസുകൾ എടുക്കുന്നു. ഇതിനെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം എതിർത്തു കൊണ്ടിരിക്കുന്നു. കേരളത്തിലെ കോൺഗ്രസുകാർ കേന്ദ്രത്തിന് എതിരെയും കേരളത്തിൽ അനുകൂലമായും പ്രവർത്തിക്കുന്നു.
മുഖ്യമന്ത്രിയേയും കുടുംബത്തേയും കേസിൽപെടുത്താൻ ബിജെപിയും കോൺഗ്രസും ഒരുമിച്ചു പ്രവർത്തിക്കുന്നതായും കാനം പറഞ്ഞു.രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് ഒരുമിച്ച് നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് ബിജെപി അധികാരത്തിൽ വരുന്നത്. മോദി സർക്കാർ ആദ്യം 34%വും രണ്ടാമത് 37 %വും ജന പിൻതുണ നേടിയാണ് അധികാരത്തിൽ വന്നത്. അധികാരത്തിൽ ഇരിക്കുന്ന സർക്കാരിനെ എതിർക്കുന്നവരാണ് രാജ്യത്ത് കൂടുതൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ല.
പ്രതിപക്ഷത്തിന് പൊതു സ്ഥാനാർഥി ഉണ്ടാകേണ്ടത് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇടതുപക്ഷം ഐക്യം വളർത്തി കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. വി.സോമരാജകുറുപ്പ്, കെ.അനിൽകുമാർ, ടി.താഹ, ആർ.ഗംഗ, എസ്.സത്യശീലൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എൻ.രാജൻ, വി.പി.ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, ഇന്ദിര രവീന്ദ്രൻ, മണ്ഡലം സെക്രട്ടറി എ.എം.റാഫി, ബി.എസ്.റജി, കെ.അനിൽകുമാർ, കെ.ജി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.