നേമം റെയിൽവേ കോച്ചിങ് ടെർമിനൽ : അട്ടിമറിക്കു പിന്നിൽ ബിജെപിയുടെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഗൂഡാലോചനയെന്ന് മന്ത്രിമാർ
Mail This Article
തിരുവനന്തപുരം∙ നേമം റെയിൽവേ കോച്ചിങ് ടെർമിനൽ പദ്ധതി അട്ടിമറിച്ചതിനു പിന്നിൽ ബിജെപിയുടെയും കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ഗൂഡാലോചനയാണെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ എന്നിവർ ആരോപിച്ചു. തലസ്ഥാന വികസനത്തെ കേന്ദ്രമന്ത്രി തുരങ്കം വയ്ക്കുകയാണ്. എന്ത് കൊണ്ടാണ് പദ്ധതി വേണ്ടെന്നു വച്ചതെന്നും, പദ്ധതി ഉപേക്ഷിച്ച കാര്യം മറച്ചു വയ്ക്കാൻ ശ്രമിച്ചത് എന്തു കൊണ്ടാണെന്നു കേന്ദ്ര സർക്കാരും റെയിൽവേയും വ്യക്തമാക്കണം.
വിഷയത്തിൽ, കോൺഗ്രസ് എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ് എന്നിവർ മൗനം പാലിക്കുകയാണ്. എന്ത് ഇടപെടലാണു നടത്തിയതെന്നു ഇവർ നടത്തയതെന്നും . മാസത്തിൽ മൂന്നു തവണ കേരളത്തിലെത്തുന്ന വി.മുരളീധരൻ കേരളത്തിനായി ഒരു സഹായവും ചെയ്യുന്നില്ലെന്നു മാത്രമല്ല, സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയുമാണ്. ശശി തരൂർ പ്രസംഗത്തിലൂടെ ജനങ്ങളെ സമ്പുഷ്ടമാക്കുക മാത്രമാണ് ചെയ്യുന്നത്. ബിജെപി സംസ്ഥാന നേതൃത്വവും നിലപാടു വ്യക്തമാക്കണം. കോച്ചിങ് ടെർമിനൽ പദ്ധതിക്കായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
കേന്ദ്ര റെയിൽവേ മന്ത്രിയെ സംസ്ഥാന മന്ത്രിമാർ എംപിമാർക്കൊപ്പം കാണും. കൺവെൻഷൻ സംഘടിപ്പിച്ച ശേഷം തുടർസമര പരിപാടികൾ ആസൂത്രണം ചെയ്യും. കേരളം അടിസ്ഥാനമാക്കിയുള്ള റെയിൽവേ സോൺ എന്ന ആവശ്യത്തോടും കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുകയാണ്. ഫെബ്രുവരിയിൽ തന്നെ പദ്ധതി ഉപേക്ഷിച്ചിട്ടും ഇക്കാര്യം മറച്ചു വച്ചത് സംശയം ഉണർത്തുന്നു. ഇടതു സർക്കാരിന്റെ കാലത്ത് വികസന പദ്ധതികൾ നടപ്പാക്കാൻ പാടില്ലെന്ന വാശിയോടെ പ്രതികാര ബുദ്ധിയുമായി ബിജെപി പ്രവർത്തിക്കുകയാണെന്നും മന്ത്രിമാർ ആരോപിച്ചു.