ലേല നടപടികൾ നീളുന്നു, ആർക്കു ചേതം!! സർക്കാരിന്റെ ലക്ഷങ്ങളുടെ ആഞ്ഞിലി നശിക്കുന്നു
Mail This Article
പാറശാല∙ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ സർക്കാരിനു നഷ്ടമാകുന്നതു ലക്ഷങ്ങൾ. അമരവിള–കുന്നത്തുകാൽ റോഡ് വശത്ത് അപകടാവസ്ഥയിലായതിനെത്തുടർ തുടർന്ന് വർഷങ്ങൾക്ക് മുൻപ് മുറിച്ച പത്തോളം കൂറ്റൻ ആഞ്ഞിലി മരങ്ങളിൽ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞു. സമയത്തിനു ലേലം നടക്കാത്തതാണ് ഇതിനു കാരണം. അമരവിള മുതൽ നെടിയാംകോട് വരെ 5 സ്ഥലങ്ങളിൽ റോഡരികിൽ മരങ്ങൾ മുറിച്ചു കൂട്ടിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും രാത്രിയുടെ മറവിൽ കടത്തിക്കഴിഞ്ഞു.
തടികൾക്കു വനം വകുപ്പ് നിശ്ചയിച്ച അടിസ്ഥാന വില കൂടുതൽ ആയതിനാലാണ് രണ്ടു തവണ ലേലം നടത്തിയിട്ടും ആരും ഏറ്റെടുക്കാത്തതെന്നാണു പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. വില കൂടുതൽ കാരണം മരം വിറ്റു പോയില്ലെങ്കിൽ വീണ്ടും വനം വകുപ്പിനു കത്ത് നൽകി വില കുറപ്പിച്ച ശേഷം പുനർലേലം ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. അതും നടന്നില്ല. അമരവിള താന്നിമൂടിനു സമീപത്തെ മരത്തിന് 150 വർഷത്തോളം പഴക്കമുണ്ട്.
15 ലക്ഷത്തോളം രൂപയാണു വില കണക്കാക്കിയിരുന്നത്. ഇതിന്റെ നാല് മീറ്ററോളം വിസ്തീർണമുള്ള ചുവടുഭാഗം പൂർണമായി ദ്രവിച്ച നിലയിൽ ആണ്. ഏതാനും വർഷം മുൻപ് നെടിയാംകോട് ഇന്ദിരാ നഗറിനു സമീപം നിന്ന ആഞ്ഞിലി മരം പത്തു ലക്ഷത്തോളം രൂപയ്ക്കാണു ലേലം പോയത്. ഇതിന്റെ ഇരട്ടി വിസ്തീർണം ഉള്ള മരം ആണ് താന്നിമൂട്ടിൽ വെയിലും മഴയും ഏറ്റു ചിതലെടുത്തു നശിക്കുന്നത്. പുറമ്പോക്ക് ഭൂമിയിലെ മുറിച്ചിട്ട മരങ്ങൾ ലേലം ചെയ്തു പോയില്ലെങ്കിൽ നശിക്കാതിരിക്കാൻ സർക്കാർ നിയന്ത്രണത്തിലുള്ള തടി ഡിപ്പോകളിലേക്കു മാറ്റി സംരക്ഷിക്കണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല.
റോഡ് വശത്തെ തടി ശേഖരം ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയത് സമീപവാസികൾക്കും ദുരിതമായിട്ടുണ്ട്.മരം മുറിക്കലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണു മരങ്ങൾ ചിതലെടുക്കുന്നതിനും മോഷണം പോകുന്നതിനും കാരണമെന്നാണ് ആരോപണം. സർക്കാരിനു വൻ തുക നഷ്ടം വരുത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.