ADVERTISEMENT

മലയിൻകീഴ് ∙ കാഴ്ച ശക്തി കുറഞ്ഞിട്ടും ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് വിളപ്പിൽശാല ചൊവ്വള്ളൂർ പ്ലാക്കോട് ദീപാ ഭവനിൽ സി.രാജു ( 65 ) പഴയ ഇരുമ്പ് പെട്ടിക്കട കടമായി വാങ്ങിയത്. പക്ഷേ, ഒരു ദിവസം പോലും അതു തുറന്നു പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. റോഡരികിൽ വച്ചതിന്റെ പിറ്റേന്നു രാത്രി അതു മോഷണം പോയി. ചായയും പലഹാരങ്ങളും തയാറാക്കി വിൽക്കുന്നതിനായാണു രാജു  18ന്  പരിചയക്കാരന്റെ പക്കൽ നിന്ന് ചെറിയ ഇരുമ്പ് പെട്ടിക്കട സംഘടിപ്പിച്ചത്.

വിലയായ 20,000 രൂപ നാലുമാസത്തവണയായി കൊടുക്കാമെന്നു ഉറപ്പ് നൽകി. വിളപ്പിൽശാല – മൈലാടി റോഡിൽ പാലയ്ക്കൽ എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ കട സ്ഥാപിക്കുകയും ചെയ്തു. പിറ്റേന്ന് തുറന്നു പ്രവർത്തിക്കാമെന്നു നിശ്ചയിച്ച് കട പൂട്ടി അദ്ദേഹം മടങ്ങി. എന്നാൽ ആ രാത്രി തന്നെ വൈദ്യുത തൂണുമായി ബന്ധിപ്പിച്ച് കെട്ടിയിരുന്ന ചങ്ങല പൂട്ട് തകർത്ത് കട ആരോ കടത്തി.

കണ്ണിന് കാഴ്ചക്കുറവ്, ഹൃദ്രോഗം എന്നിവ ബാധിച്ചതോടെയാണു മുമ്പു കൂലിപ്പണിക്കാരനായിരുന്ന രാജു കട നടത്തി ജീവിക്കാൻ തീരുമാനിച്ചത്. ഭാര്യ എലിസബത്തും ഈ തീരുമാനത്തെ പിന്തുണച്ചു .  വിവാഹിതരായ രണ്ട് പെൺമക്കളെയും ആശ്രയിക്കാതെ ജീവിക്കാനാണ് ഇവർ ലക്ഷ്യമിട്ടത്. എന്നാൽ  പെട്ടിക്കട നഷ്ടമായതോടെ അതും വഴിമുട്ടി. വിളപ്പിൽ പൊലീസിൽ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഫലമുണ്ടായില്ല..  അന്വേഷണം നടക്കുകയാണെന്നു  ഇൻസ്പെക്ടർ എൻ.സുരേഷ്കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com