മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കണം: മന്ത്രി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും ശക്തമായ പ്രചാരണം നടത്തണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. രാജ്യാന്തര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ഉപയോഗിച്ചാൽ കുഴപ്പമില്ലെന്ന തെറ്റായ ധാരണ വിദ്യാർഥികളിൽ വളർത്തിയാണ് ഇവയുടെ വിപണനം നടക്കുന്നത്. ഈ പ്രചാരവേലയിൽ കുട്ടികളും യുവജനങ്ങളും വീണുപോകുകയാണ്.
വിദ്യാർഥികളെ വിവിധ തലങ്ങളിൽ ഏകോപിപ്പിച്ച് ബോധവൽകരണത്തിലൂടെ മദ്യത്തിനും മയക്കുമരുന്നിനെതിരായി ഇടപെടൽ നടത്താനായാൽ ഒന്നോ രണ്ടോ വർഷംകൊണ്ടു ലക്ഷ്യപ്രാപ്തി നേടാനാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ അധ്യാപകർക്കായി തയാറാക്കിയ കരുതൽ എന്ന കൈപ്പുസ്തകം മന്ത്രി ആന്റണി രാജുവിനു നൽകിയും വിദ്യാർഥികൾക്കായി തയാറാക്കിയ കവചം എന്ന കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിനു നൽകിയും മന്ത്രി എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്തു. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
കൗൺസിലർ പാളയം രാജൻ, എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, അഡിഷണൽ എക്സൈസ് കമ്മിഷണർ ഇ.എൻ. സുരേഷ്, വിമുക്തി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡി. രാജീവ്, എക്സൈസ് വിജിലൻസ് സൂപ്രണ്ട് ഓഫ് പൊലീസ് കെ. മുഹമ്മദ് ഷാഫി, ദക്ഷിണമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർ എ.ആർ. സുൽഫിക്കർ, അവെയർനസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർ. ഗോപകുമാർ, എൻഎസ്എസ് സ്റ്റേറ്റ് ഓഫിസർ ഡോ. ആർ.എൻ. അൻസർ, കെ. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.