വാക്കു തർക്കം: തലയ്ക്ക് വെട്ടേറ്റ ആൾ മരിച്ചു
Mail This Article
പോത്തൻകോട് ∙ വാക്കുതർക്കത്തെ തുടർന്ന് യുവാവിന്റെ വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊയ്ത്തൂർക്കോണം പണയിൽ വീട്ടിൽ ഇബ്രാഹിംകുഞ്ഞ് ( 65 ) മരിച്ചു. ഇന്നലെ രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ഡിസ് ചാർജ് ചെയ്ത് വീടിനടുത്ത് എത്താറായപ്പോഴേക്കും ശ്വാസതടസ്സം ഉണ്ടാവുകയായിരുന്നു ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 17ന് വൈകിട്ട് കൊയ്ത്തൂർക്കോണം മുസ്ലീം പള്ളിക്കു സമീപം സലീന പ്രൊവിഷൻ സ്റ്റോറിനു മുന്നിലായിരുന്നു സംഭവം.
കരിക്കകം പുതുവൽപുത്തൻവീട് സരിതാഭവനിൽ നിന്നു കൊയ്ത്തൂർക്കോണം മോഹനപുരത്ത് ദാറുൽഹുജയിൽ വാടകയ്ക്കു താമസിക്കുന്ന ബൈജു ( 40 ) മദ്യപിച്ച ശേഷം കടയിൽ സാധനം വാങ്ങാനെത്തിയ സമയത്ത് ഇബ്രാഹിമുമായി വാക്കു തർക്കം ഉണ്ടാവുകയും വീട്ടിലേക്ക് മടങ്ങിപ്പോയ ബൈജു വെട്ടുകത്തിയുമായെത്തി വെട്ടിപ്പരുക്കേൽപ്പിക്കുയുമായിരുന്നു. ഇബ്രാഹിമിന്റെ തലയുടെ വലതു ഭാഗത്തോടു ചേർന്ന് ചെവിയുൾപ്പെടെ മുറിഞ്ഞു തൂങ്ങി. നെഞ്ച് , തുട, കൈപ്പത്തി എന്നിവിടങ്ങളിലും വെട്ടേറ്റു. പ്ലാസ്റ്റിക് സർജറിയും കഴിഞ്ഞാണ് വീട്ടിലേക്ക് കൊണ്ടു വന്നത്. ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ റംലാബീവി. മക്കൾ നൗഷാദ്, നിസാർ, നവാസ്. ബൈജു റിമാന്റിലാണ്.