വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് മരണം: ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം∙ ഗവ.മെഡിക്കൽ കോളജിൽ വിവാദമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് വെള്ളറട കാരക്കോണം സ്വദേശി സുരേഷ് കുമാർ (62 ) മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടത്തെ തുടർന്നുള്ള പ്രാഥമിക റിപ്പോർട്ട്. ആന്തരിക അവയവങ്ങൾ ഫൊറൻസിക്, കെമിക്കൽ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. ശസ്ത്രക്രിയ പിഴവ് ഉൾപ്പെടെ മരണത്തിന് മറ്റെന്തെങ്കിലും കാരണമായിട്ടുണ്ടോയെന്ന് ഈ പരിശോധനകളുടെ ഫലം വന്ന ശേഷമേ വ്യക്തമാവുകയുള്ളൂ. അന്വേഷണ മേൽനോട്ടം വഹിക്കുന്ന കഴക്കൂട്ടം അസി.കമ്മിഷണർക്കാണു റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ട് കിട്ടിയെന്നും എന്നാൽ അതിൽ മരണകാരണം വ്യക്തമാക്കിയിട്ടില്ലെന്നും അസി. കമ്മിഷണർ സി.എസ്.ഹരി പറഞ്ഞു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു മൂന്നു മണിക്കൂർ കൊണ്ട് തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ എത്തിച്ച വൃക്ക രോഗിയിൽ വച്ചു പിടിപ്പിച്ചതു മൂന്നര മണിക്കൂറിനു ശേഷമാണ്. സർജൻമാർ ഇല്ലാതിരുന്നതു മൂലം വൈകി നടന്ന ശസ്ത്രക്രിയയ്ക്കൊടുവിലാണ് രോഗി മരിച്ചത്. ഇത് ഏറെ വിവാദമായതോടെ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വകുപ്പ് തല അന്വേഷണവും നടത്തിയിരുന്നു.