പിഞ്ചുമകളെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു: പിതാവ് അറസ്റ്റിൽ
Mail This Article
വിഴിഞ്ഞം∙ ഒന്നര വയസ്സായ മകളെ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപിച്ച പിതാവ് മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റി(31)നെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇടതു കാലിൽ സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. അഗസ്റ്റിൻ മുൻപ് പൊലീസിനെ ആക്രമിച്ച കേസിലെയും പ്രതിയാണ്. വെള്ളി രാത്രിയിലുണ്ടായ സംഭവം പുറത്തറിഞ്ഞത് കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പൊലീസിൽ പരാതിപ്പെട്ടതിലൂടെ.
മദ്യപാനിയായ അഗസ്റ്റിനും ഭാര്യയുമായുള്ള വഴക്കിനിടെയാണ് കുഞ്ഞിനോടുള്ള ക്രൂരതയെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. ദിവസവും തന്റെ വീട്ടിൽ കൊണ്ടുവരുന്ന കുഞ്ഞിനെ നാലു ദിവസമായി കാണാനില്ലാത്തതു ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിൽ എത്തി. കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയിൽപെട്ട അവർ കാര്യം തിരക്കി. അഞ്ചു വയസ്സുള്ള മൂത്തമകൻ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേൽപിച്ചു എന്നാണ് മറുപടി നൽകിയതത്രേ. സംശയം തോന്നിയ അവർ പൊലീസിൽ പരാതിപ്പെട്ടു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണു സത്യം പുറത്തറിഞ്ഞത്. പൊള്ളലേറ്റതിനെപ്പറ്റി ചോദ്യമുണ്ടായാൽ മകനോട് കുറ്റം ഏൽക്കാൻ അഗസ്റ്റിൻ നിർബന്ധിച്ചതായി പൊലീസ് പറയുന്നു. കുറച്ചു നാൾ മുൻപ് കുഞ്ഞിന്റെ നെഞ്ചിൽ പൊള്ളലേൽപിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പൊലീസിന് അറിവു കിട്ടി. ഏകദേശം മൂന്നു വർഷം മുൻപ് മുല്ലൂരിൽ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ അഗസ്റ്റിൻ പ്രതിയാണ്.