അമ്മയെ ഒഴിവാക്കി മറ്റുള്ളവർക്ക് വിഷം കൊടുത്തു; ചാത്തൻപാറയിലെ കൂട്ടമരണത്തിനു പിന്നിൽ, പൊലീസ് പറയുന്നതിങ്ങനെ...
Mail This Article
കല്ലമ്പലം ∙ ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ കടബാധ്യതയും കുടുംബ അംഗങ്ങൾക്ക് ഉണ്ടായ അസുഖങ്ങളും കാരണമായതായി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഗൃഹനാഥൻ മണിക്കുട്ടൻ(46)തൂങ്ങി മരിച്ച നിലയിലും ഭാര്യ സന്ധ്യ(38)മക്കൾ അജീഷ്(15)അമേയ(13),മണികുട്ടന്റെ അമ്മയുടെ സഹോദരി ദേവകി(80)എന്നിവരെ കിടക്കയിൽ മരിച്ച നിലയിലും കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന മണിക്കുട്ടന്റെ അമ്മ വാസന്തി(85)മാത്രമാണ് കൂട്ട മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അമ്മയെ ഒഴിവാക്കി മറ്റുള്ളവർക്ക് വിഷം കൊടുത്ത് മരണം ഉറപ്പാക്കിയ ശേഷം മണിക്കുട്ടൻ ജീവനൊടുക്കി എന്ന നിഗമനത്തിലാണ് പൊലീസ്.
തമിഴ്നാട്ടിൽ 12 ലക്ഷത്തോളം രൂപയ്ക്ക് പാട്ടത്തിനെടുത്ത മാമ്പഴ തോട്ടം കോവിഡ് കാരണം പ്രതിസന്ധിയിലായത് കടബാധ്യത ഉണ്ടാക്കി എന്നാണ് സൂചന. മൂത്ത സഹോദരന്റെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും 8 ലക്ഷം രൂപയ്ക്ക് വാങ്ങി 5 ലക്ഷത്തോളം രൂപ ചെലവിട്ടു നവീകരിച്ചിരുന്നു. ഇതിലും ബാധ്യത ഉണ്ടായി. തടി ബിസിനസ് തുടങ്ങി എങ്കിലും പ്രതീക്ഷിച്ചപോലെ വിജയിച്ചില്ല. വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകളുടെ തിരിച്ചടവും മുടങ്ങി. മകൾ അമേയ കലശലായ ശ്വാസം മുട്ടലിന് വർഷങ്ങളായി ചികിത്സയിലായിരുന്നു.
ഭാര്യ സന്ധ്യയ്ക്ക് ഗർഭാശയ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. മണിക്കുട്ടന് വൃക്കയിൽ കല്ലിന്റെ അസുഖവും അലട്ടിയിരുന്നു. ഒരാഴ്ച മുൻപ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയും പിഴയും നേരിട്ടിരുന്നു. ഈ വിഷമങ്ങൾ എല്ലാം നേരിട്ട മണിക്കുട്ടൻ ബാക്കിയുള്ളവർക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദമ്പതികൾക്കിടയിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് വർക്കല ഡിവൈഎസ്പി പി.നിയാസ് അറിയിച്ചു.