മെഡിസെപ് കാർഡ് സ്വീകരിച്ചില്ല, വേറെ എവിടെയെങ്കിലും കൊണ്ടുപോകണം; അവശയായ സ്ത്രീക്ക് ചികിൽസ നിഷേധിച്ചു
Mail This Article
കാട്ടാക്കട ∙ അർധ രാത്രി മെഡിസെപ് കാർഡുമായി എത്തിയ ജീവനക്കാരന്റെ ഭാര്യയ്ക്ക് കാട്ടാക്കടയിലെ രണ്ടു സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതായി പരാതി. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമൻ . മനുഷ്യാവകാശ കമ്മിഷന് ഇതു സംബന്ധിച്ച് പരാതി നൽകി. ഛർദി കലശലായ അവശയായതോടെയാണ് പ്രേമൻ ഭാര്യ പി.ആർ.ഡാർളിയെ അർധരാത്രി സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മെഡിസെപ് കാർഡ് ഉണ്ടെന്ന വിവരം അറിയിച്ചതോടെ ഇവിടെ മുറി ലഭ്യമല്ലെന്നും മറ്റ് ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകാനും നിർദേശിച്ചു. മെഡിസെപ് ക്ലെയിം യഥാസമയം ലഭിക്കില്ലെന്നും കാശ് നൽകിയാൽ ചികിത്സിക്കാമെന്നായിരുന്നു മറുപടി.
പുലർച്ചെ നാലോടെ കാട്ടാക്കടയിലെ തന്നെ മറ്റൊരു ആശുപത്രിയിലെത്തിച്ചു. ഇവിടെയും മെഡിസെപ് ഇൻഷുറൻസ് ഉണ്ടെന്ന വിവരം പറഞ്ഞു. ഇവരാകട്ടെ അത്യാഹിത വിഭാഗത്തിൽ കിടത്തി ഡ്രിപ്പ് നൽകി. രക്ത പരിശോധന നടത്തി. പരിശോധനയിൽ കുഴപ്പമില്ലെന്നു പറഞ്ഞു. അഡ്മിറ്റ് ചെയ്ത് തുടർ ചികിത്സ നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നാലെ ഡിസ്ചാർജ് ചെയ്തു. മെഡിസെപ് ക്ലെയിം ലഭിക്കില്ലെന്ന കാരണം പറഞ്ഞാണ് 2 ആശുപത്രികളും അഡ്മിറ്റ് ചെയ്ത് ചികിത്സിക്കാൻ തയ്യാറാകാത്തതെന്ന് പ്രേമൻ പറഞ്ഞു.