നവതി പിന്നിട്ട് പ്രേംനസീറിന്റെ പ്രഥമ നായിക നെയ്യാറ്റിൻകര കോമളം
Mail This Article
നെയ്യാറ്റിൻകര ∙ നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ പ്രഥമ നായികയാകാൻ ഭാഗ്യം സിദ്ധിച്ച നെയ്യാറ്റിൻകര കോമളത്തിന് ഇന്നു 91–ാം പിറന്നാൾ. 5 ചിത്രങ്ങൾ മാത്രം അഭിനിയച്ച്, അഭിനയ ജീവിതത്തോട് വിടപറഞ്ഞ കോമളം ഇപ്പോൾ നെയ്യാറ്റിൻകര വഴുതൂരിലെ കുടുംബ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്.കാട് പ്രമേയമാക്കി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ ‘വനമാല’ ആണ് കോമളത്തിന്റെ ആദ്യ ചിത്രം. എന്നാൽ നസീറുമായി അഭിനയിക്കുന്നത് ‘മരുമകൾ’ എന്ന ചിത്രത്തിലാണ്.
22 വയസ്സുകാരൻ നസീറിന്റെ പ്രഥമ ചിത്രവും കോമളത്തിന്റെ മൂന്നാമത്തെ ചിത്രവുമാണിത്. കോമളം പിന്നീട് അത്മശാന്തി, സന്ദേഹി, ന്യൂസ് പേപ്പർ ബോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം അഭ്രപാളികളോട് വിടപറഞ്ഞു.നസീറാകട്ടെ പിന്നീട് വെള്ളിത്തിരയിൽ തിളങ്ങുന്ന താരമായി കത്തിക്കയറി.നസീറിന്റെ ആദ്യ നായിക എന്ന നിലയിൽ ഒട്ടേറെ ആദരവുകളും പുരസ്കാരങ്ങളും പിന്നീട് കോമളത്തെ തേടിയെത്തി. 26 വർഷം മുൻപ് നടീനടന്മാരടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വവും ലഭിച്ചു.മോഹൻലാലിനെ ഏറെ ഇഷ്ടപ്പെടുന്ന കോമളം, അവസാനമായി കണ്ട ചിത്രവും ലാൽ, ‘നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആറാട്ട്’ എന്ന സിനിമയാണ്.
പുതിയ തലമുറയിൽ ഇഷ്ടമുളള നടൻ ആസിഫ് അലി.ചന്ദ്രശേഖര മേനോൻ ആണ് കോമളത്തിന്റെ ഭർത്താവ്. അദ്ദേഹം 40 വർഷം മുൻപ് മരിച്ചു. ഈ ദമ്പതികൾക്ക് മക്കളില്ല. പിന്നീട് സഹോദരനൊപ്പമാണ് താമസം. ജന്മദിനത്തിൽ ശിവ ഭക്തയായ കോമളം, വീടിനു സമീപത്തെ കൂട്ടപ്പന മഹാദേവർ ക്ഷേത്രത്തിൽ എത്തി പ്രാർഥിക്കും, മറ്റ് ആഘോഷങ്ങളൊന്നും ഇല്ലെന്നു കോമളം പറയുന്നു.