ശക്തമായ മഴയ്ക്കു സാധ്യത; തിരുവനന്തപുരം ജില്ലയിൽ ഇന്ന് യെലോ അലർട്ട്
Mail This Article
തിരുവനന്തപുരം ∙ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുള്ളതിനാൽ ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴക്കെടുതിയിൽ ജില്ലയിൽ ഇതുവരെ പത്തു വീടുകൾ ഭാഗികമായി തകർന്നെന്നാണ് സർക്കാർ കണക്കെങ്കിലും വിവിധ താലൂക്കു പരിധികളിൽ ഒട്ടേറെ വീടുകൾക്കു നാശനഷ്ടമുണ്ടായെന്നാണ് വിവരം. കൃഷി നാശവും പൂർണമായി തിട്ടപ്പെടുത്തിയിട്ടില്ല. നെയ്യാറും കരമനയാറും കരകവിഞ്ഞതിനെ തുടർന്ന് ചിലയിടങ്ങളിൽ ഏക്കറു കണക്കിനു കൃഷി ഇപ്പോഴും വെള്ളത്തിനടിയിലാണ്.
മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകളാണെന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത മുന്നിൽക്കണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
ഇന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളിലും നാളെ വരെ കർണാടക തീരങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ഇന്നു രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
ചൂഴാറ്റുകോട്ടയിൽ വെള്ളക്കെട്ടായി കൃഷിയിടം ; ലക്ഷങ്ങളുടെ നഷ്ടം
മലയിൻകീഴ് ∙ കരമനയാറ്റിൽ നിന്ന് വെള്ളം ഒഴുകിയെത്തിയതും തുടർച്ചയായി പെയ്യുന്ന മഴയും കാരണം വെള്ളക്കെട്ടായി മാറി വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ട വെള്ളൈക്കോണത്തെ അഞ്ച് ഏക്കറോളം കൃഷിയിടം. പതിനഞ്ചോളം പ്രാദേശിക കർഷകർ ഓണവിപണി ലക്ഷ്യമിട്ട് ചെയ്ത പച്ചക്കറി കൃഷി മുഴുവൻ നശിച്ചു. ആയിരത്തോളം വാഴകൾ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം തുടർന്നാൽ വാഴകളും നശിക്കും.
ലക്ഷങ്ങളുടെ നഷ്ടമാകും കർഷകരെ കാത്തിരിക്കുന്നത്. ആറിലെ ജല നിരപ്പ് ഉയരുമ്പോൾ താഴ്ന്ന പ്രദേശമായ ചൂഴാറ്റുകോട്ട ഭാഗത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് പതിവാണ്. ഇങ്ങനെ കൃഷിയിടങ്ങളിൽ വെള്ളം ഇറങ്ങുന്നത് തടയാനും കെട്ടിനിൽക്കുന്ന ജലം ഒഴുക്കി കളയാനും പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ അധികൃതരെ പലതവണ സമീപിച്ചെങ്കിലും നടപടിയില്ല.