നിലവിളി കേട്ട് ഒാടിയെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന രണ്ടുവയസ്സുകാരിയെ
Mail This Article
പാറശാല∙നിലവിളി കേട്ട് ഒാടി എത്തിയവർ കാണുന്നത് രക്തത്തിൽ കുളിച്ച കിടക്കുന്ന രണ്ടുവയസ്സുകാരിയെ. ഇടിയുടെ ആഘാതത്തിൽ മാതാവ് അശ്വിനിയുടെ കരവലയത്തിൽ നിന്നു തെറിച്ചു റോഡിൽ വീണ ഋതിക സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏഴുമാസം ഗർഭിണി ആയ മാതാവ് അശ്വിനിയും ഭർത്താവ് യഹോവ പോൾരാജും അടുത്താണ് വീണു കിടന്നത്. മൂവരെയും ഒരേ ആംബുലൻസിൽ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ മരണം അവിടെ സ്ഥിരീകരിച്ചു. ഗുരുതര പരുക്കേറ്റ ദമ്പതികളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ടിപ്പർലോറിയുടെ അമിത വേഗവും ഡ്രൈവർ മദ്യപിച്ചിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്ന് ബന്ധുക്കളും, ദൃക്സാക്ഷികളും ആരോപിക്കുന്നു. സ്കൂട്ടറിൽ ഇടിച്ചിട്ടും നിൽക്കാതെ സമീപത്തെ മതിലും ഗേറ്റും തകർത്ത് ലോറി മറിഞ്ഞത് വേഗത്തിന്റെ തെളിവാണ് വ്യക്തമാക്കുന്നത്. ടിപ്പറുകളുടെ അമിത വേഗത്തിൽ രണ്ടു മാസത്തിനുള്ളിൽ മാത്രം നെയ്യാറ്റിൻകര മുതൽ കളിയിക്കാവിള വരെ മൂന്ന് ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.
ഒരു മാസം മുൻപ് ദേശീയപാതയിൽ നെയ്യാറ്റിൻകര മരുത്തൂരിൽ മുന്നിൽ പോയ സ്കൂട്ടറിൽ തട്ടിയതോടെ തെറിച്ചു ഇതേ ലോറിക്കു അടിയിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ മേൽ ടിപ്പർ കയറി ഇറങ്ങി. ഒന്നര മാസം മുൻപ് ഉദിയൻകുളങ്ങര–പ്ലാമൂട്ടുക്കട റോഡിൽ മരിയാപുരത്തിനു സമീപം കടൽ ഭിത്തി നിർമാണത്തിനു കല്ലുമായി പോയ ടിപ്പറിന്റെ മുൻ വശത്തെ ടയർ പൊട്ടി ലോറി മറിഞ്ഞു ഡ്രൈവർ തൽക്ഷണം മരിച്ചു. ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ടിപ്പറുകളുടെ അമിത വേഗം ആണ്. മണ്ണ് കടത്തുന്ന ടിപ്പർ ലോറികളുടെ ഉടമകളുമായി സ്റ്റേഷനുകളിലെ ഒരു വിഭാഗം പൊലീസുകാർക്ക് ബന്ധമുള്ളതിനാൽ ചട്ടലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാലും നടപടി എടുക്കാറില്ല.