വെള്ളംകുടിയിൽ പൈപ്പ് ലൈൻ പൊട്ടി കടകളിൽ വെള്ളം കയറി; നാശനഷ്ടം
Mail This Article
കല്ലറ ∙ വെള്ളംകുടി ജംക്‌ഷനു സമീപം പൈപ്പ് ലൈൻ പൊട്ടി കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. 6 കടകളിലാണ് വെള്ളം കയറിയത്. ഞായർ വൈകിട്ട് വ്യാപാരികൾ കടകൾ അടച്ചു പോയതിനു ശേഷമാണ് പൈപ്പ് ലൈൻ പൊട്ടിയത്. നവീകരണത്തിന്റെ ഭാഗമായി റോഡിനു ഉയരം കൂടിയപ്പോൾ നിലവിലുണ്ടായിരുന്ന കടകൾ റോഡു നിരപ്പിൽ നിന്നും മൂന്ന് അടിയോളം താഴ്ചയിലായി. ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് പൊട്ടി വെള്ളം കടയ്ക്കുളളിലേക്കു പ്രവേശിച്ചാണ് നാശം ഉണ്ടായത്.
ഇന്നലെ പുലർച്ചെ സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണ് കടകളിൽ വെള്ളം കയറിയത് കാണുന്നത്. തുടർന്ന് വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ചു. ഫർണിച്ചർ കടകൾ,പലചരക്ക് കടകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് വെള്ളം കയറിയ കടകൾ. വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലറ യൂണിറ്റ് പ്രസിഡന്റ് പ്രസന്നൻ നായരുടെ പലവ്യജ്ഞനക്കടയും ഗോഡൗണും,വി.സുധാകരന്റെ ഫർണിച്ചർ കട,എസ്.എൽ.അഭിജിത്തിന്റെ ഇലക്ട്രോണിക്സ് വർക് ഷോപ്പ്,ദീപുവിന്റെ അലുമിനിയം ഫാബ്രിക്കേഷൻ കട എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
പൈപ്പ് പൊട്ടിയതിന്റെ മർദത്തിൽ റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റും ടാറും തമ്മിൽ പൊട്ടി മാറി. പലചരക്കുകടകളിൽ വെള്ളം കയറി ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ നശിച്ചിട്ടുണ്ടെന്നു ഉടമകൾ പറയുന്നു. ഫർണിച്ചർ വവർക്‌ഷോപ്പിലെ യന്ത്ര സാധനങ്ങൾ പൂർണമായും വെള്ളം കയറി നശിച്ചു. ഓണ വ്യാപാരം ലക്ഷ്യമിട്ട് ഇറക്കിയിരുന്ന സാധനങ്ങളാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു.