പാറശാല ∙ ക്ഷണിച്ചവർ വേദിയിലേക്ക് എത്തുന്നതിനു മുൻപ് പൊലീസിനെ വിട്ട് അറസ്റ്റ് ചെയ്യിച്ചെന്ന് ആരോപണം. ധനുവച്ചപുരത്തു രാജ്യാന്തര ഐടിഐ ഉദ്ഘാടത്തിനു മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ക്ഷണം സ്വീകരിച്ച് എത്തിയ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ബിജെപി പാറശാല മണ്ഡലം പ്രസിഡന്റ് മഞ്ചവിളാകം പ്രദീപ് എന്നിവരെ ആണ് വേദിക്കു അരക്കിലോമീറ്റർ എത്തിയപ്പോൾ അറസ്റ്റ് ചെയ്തു മാറ്റിയത്.
സംഘാടക സമിതിയുടെ ക്ഷണപ്രകാരം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ബലമായി പിടികൂടി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു എന്നാണ് നേതാക്കളുടെ പ്രതികരണം. ഉദ്ഘാടന നോട്ടിസിൽ ആശംസാ പ്രസംഗകരുടെ കൂട്ടത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ഇവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലിയോട് സത്യനേശൻ, ഡിസിസി സെക്രട്ടറി മഞ്ചവിളാകം ജയൻ എന്നിവരെ ധനുവച്ചപുരത്തിനു സമീപം റോഡിൽ നിൽക്കവേ ആണ് കരുതൽ തടങ്കൽ എന്ന പേരിൽ പരിപാടിക്കു 2 മണിക്കൂർ മുൻപ് പിടികൂടിയത്. കോൺഗ്രസ് കൊല്ലയിൽ മണ്ഡലം പ്രസിഡന്റ് മഞ്ചവിളാകം ജയകുമാർ, രാജൻ എന്നിവരെയും ഉച്ചയോടെ പിടികൂടി പൊഴിയൂർ സ്റ്റേഷനിലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തുന്നതിനു മുൻപ് ധനുവച്ചപുരം പാർക്ക് ജംക്‌ഷനു സമീപത്ത് നിന്നും ബിജെപി നേതാക്കളായ മഞ്ചവിളാകം പ്രദീപ്, വൈസ് പ്രസിഡന്റ് ഹരി, യുവമോർച്ച പ്രസിഡന്റ് ഷിജു എന്നിവരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടയിൽ ഇവരുടെ നേർക്കു സിപിഎം പ്രവർത്തകർ പാഞ്ഞടുത്ത് പൊലീസ് തടഞ്ഞത് നേരിയ വാക്കേറ്റത്തിനു ഇടയാക്കി. അറസ്റ്റ് ചെയ്ത കോൺഗ്രസ്, ബിജെപി നേതാക്കളെ വൈകിട്ടോടെ വിട്ടയച്ചു.
വഴിയായ വഴിയെല്ലാം നിറഞ്ഞ് പൊലീസ്: കാൽനടയും തടഞ്ഞു
പാറശാല∙ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കു പൊലീസ് ഒരുക്കിയത് പഴുത് അടച്ച സുരക്ഷ. 3.45ന് ആണ് മുഖ്യമന്ത്രി ഐടിയിൽ എത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ . ഉച്ചയോടെ തന്നെ ദേശീയപാതയിലും ഇടറോഡുകളിലും ജില്ലയിലെ ഭൂരിഭാഗം സ്റ്റേഷനുകളിലെയും എസ്എച്ച്ഒ, എസ്ഐമാർ തുടങ്ങിയവരെ പട്രോളിങ്ങിനു വേണ്ടി വിന്യസിച്ചു.. ഐടിഐക്ക് അകത്ത് മുഖ്യമന്ത്രിയുടെ വാഹനം കടത്തി വിട്ട വേദിയുടെ ഭാഗത്തെ വഴിയിൽ കൂടി നടന്നു പോകുന്നത് പോലും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രി കടന്നു പോകുന്നതിനു അൽപം മുൻപ് ധനുവച്ചപുരം പാർക്ക് ജംക്‌ഷനിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം കണ്ട് പൊലീസ് സുരക്ഷ കൂടുതൽ ശക്തമാക്കി.