എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലക്ഷ്യം : മുഖ്യമന്ത്രി
Mail This Article
പാറശാല ∙ രക്ഷിതാക്കളുടെ പണത്തിന്റെ വലുപ്പത്തിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന സാഹചര്യം മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനുവച്ചപുരം ഗവ രാജ്യാന്തര ഐടിഐയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .65 കോടി ചെലവിൽ ഐടിഐ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന കിഫ് ബി പദ്ധതിയുടെ ആദ്യ ഘട്ടമായി 12 കോടി രൂപയുടെ നവീകരണമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത്.
എല്ലാ വിദ്യാർഥികൾക്കും മികച്ച വിദ്യാഭ്യാസം നൽകേണ്ടത് നാടിന്റെ ബാധ്യതയാണ്. സാമ്പത്തിക ശേഷിയുളള വീടുകളിലെ കുട്ടികൾക്ക് മാത്രമേ ഉന്നത നിലവാരത്തിൽ പെട്ട കോഴ്സുകൾ പഠിക്കാൻ കഴിയൂ എന്ന സാഹചര്യം ശരിയല്ല. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണം– മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി, എംഎൽഎമാരായ സി.കെ ഹരീന്ദ്രൻ, ജി.സ്റ്റീഫൻ, ഐ.ബി സതീഷ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, പെരുങ്കടവിള ബ്ലോക്ക് പ്രസിഡന്റ് ലാൽകൃഷ്ണ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു, പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത പങ്കെടുത്തു.
വികസനത്തിന് ഇഡി നോട്ടിസ് വന്നേക്കാമെന്ന് ശിവൻകുട്ടി
പാറശാല ∙ വികസനം നടത്തുന്നവർക്ക് ഇഡിയുടെ നോട്ടിസ് കിട്ടാൻ സാധ്യത ഉണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് എഴുപതിനായിരം കോടി രൂപ നൽകിയത് കിഫ്ബിയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വികസനം നടത്തുന്ന ജനപ്രതിനിധികൾക്ക് വരും നാളുകളിൽ ഇഡിയുടെ നോട്ടിസ് ലഭിച്ചേക്കാം. ഇഡിയുടെ നോട്ടിസ് പേടിച്ച് വികസനങ്ങൾ നിർത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല ധനുവച്ചപുരം ഐടിഐയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഐടിഐയെ രാജ്യാന്തര നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി തൊഴിൽ സാധ്യത കൂടിയ 2 കോഴ്സുകൾ അനുവദിക്കും– മന്ത്രി അറിയിച്ചു..