ബാലരാമപുരം∙ അന്യം നിന്നുപോകുന്ന കൈത്തറി വ്യവസായം സംരക്ഷിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പുതിയ പദ്ധതികൾ നടപ്പാക്കാത്തത് പരമ്പരാഗത നെയ്ത്തുതൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു. കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയെങ്കിലും കൂലിയും നൂലും സമയത്തിന് നൽകാതായതോടെ അതും പ്രതിസന്ധിയിലാണ്. മേയ് മാസം മുതലുള്ള കൂലിയും നൂലും ഇതുവരെ നൽകിയിട്ടില്ല. എല്ലാ നെയ്ത്ത് തൊഴിലാളികളും നിർബന്ധമായും സ്കൂൾ യൂണിഫോം മേഖലയിലേക്ക് തിരിയണമെന്ന് വ്യവസ്ഥ സർക്കാർ വച്ചതോടെ പലരും അതിലേക്ക് തിരിഞ്ഞു.
എന്നാൽ കൂലിയും നൂലും ലഭിക്കാതായതോടെ അവർ വെട്ടിലായിരിക്കുകയാണ്. മുണ്ട്, സാരി, ബെഡ്ഷീറ്റ് തുടങ്ങിയവ നെയ്തിരുന്ന പരമ്പരാഗത നെയ്ത്തുകാർ പലരും അത് ഉപേക്ഷിച്ചാണ് സ്കൂൾ യൂണിഫോം രംഗത്തേക്ക് തിരിഞ്ഞത്. ഇപ്പോൾ പരമ്പരാഗത നെയ്ത്തും സ്കൂൾ യൂണിഫോമും ഇല്ലാതെ വിഷമിക്കുകയാണ് പലരും. പരമ്പരാഗത നെയ്ത്തുമേഖലയിൽ നിന്ന് കൂട്ടത്തോടെ തൊഴിലാളികൾ സ്കൂൾ യൂണിഫോം രംഗത്തേക്ക് വന്നതോടെ കൈത്തറി ഉൽപന്നങ്ങൾ മാർക്കറ്റിൽ കിട്ടാതായിട്ടുമുണ്ട്. അതോടെ കഴിഞ്ഞ രണ്ടുവർഷം നഷ്ടപ്പെട്ട ഓണവിപണിയിൽ കൈത്തറി വസ്ത്രങ്ങൾ ആവശ്യത്തിന് ലഭ്യമാകുമോയെന്നറിയാത്ത അവസ്ഥയിലാണ് പല കച്ചവടക്കാരും.
അതേസമയം സ്കൂൾ യൂണിഫോം തുണികൾ സർക്കാർ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. സ്കൂൾ യൂണിഫോമിനുള്ള നൂൽ തൊഴിലാളികളിൽ എത്തിക്കുന്നതിനും അവരിൽ നിന്ന് ഉൽപന്നങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നതിനും ഇടനിലക്കാരായി സർക്കാർ നിയോഗിച്ച ഹാന്റക്സിന് കഴിഞ്ഞ 5 വർഷത്തെ കൂലി ഇതുവരെ നൽകിയിട്ടില്ല. നാലുവർഷത്തെ നൂലിന്റെ തുകയും കിട്ടാനുണ്ട്. കൈത്തറി മേഖലയിൽ അവശേഷിക്കുന്ന തൊഴിലാളികളെയെങ്കിലും ഈ രംഗത്ത് പിടിച്ചുനിർത്താൻ ഉതകുന്ന പദ്ധതികൾ സർക്കാരുകൾ ആവിഷ്കരിക്കാത്തത് ഈ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് കൈത്തറി വസ്ത്ര പ്രേമികൾ.