ADVERTISEMENT

ചിറയിൻകീഴ്∙  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ  കടുത്ത അവഗണനകളിൽപെട്ടു ശാർക്കര ദേവീക്ഷേത്രത്തിന്റെ ദൈനംദിനപ്രവർത്തനങ്ങൾ താളംതെറ്റുന്നു. ജില്ലയിലെ മേജർ ക്ഷേത്രങ്ങളിലൊന്നായ ശാർക്കര ക്ഷേത്രത്തിൽ ക്ഷേത്ര പുനരുദ്ധാരണത്തിനടക്കം വർഷങ്ങളായി ഫണ്ടുകൾ അനുവദിക്കാറില്ല. ഓരോ മാസവും ലക്ഷക്കണക്കിനു രൂപയാണു ദേവസ്വംബോർഡിനു വഴിപാടിനത്തിൽ ലഭിക്കുന്നത്. ക്ഷേത്രവാർഷികോത്സവത്തിനു ശ്രീകോവിലുൾപ്പെടെ ക്ഷേത്രകെട്ടിടങ്ങൾ ചായം പൂശാൻ അനുവദിക്കേണ്ട തുകപോലും നൽകാത്ത ബോർഡിന്റെ നടപടികൾക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാനുള്ള പുറപ്പാടിലാണു ഭക്തജനങ്ങൾ.മുഴുവൻസമയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ടു മാസങ്ങൾ പിന്നിടുന്നു.

കഴിഞ്ഞ അഞ്ചുമാസക്കാലയളവിൽ ക്ലർക്ക് തസ്തികയിലുള്ള മൂന്നോളംപേരെ എഒ ഇൻ ചാർജ് എന്നപേരിൽ താത്കാലികമായി നിയമിച്ചെങ്കിലും ബന്ധപ്പെട്ടവർ ക്ഷേത്രത്തിൽ തിരിഞ്ഞുനോക്കുകപോലുമുണ്ടായില്ലെന്നാണു പരാതികളിൽ മുഖ്യം. ക്ഷേത്രത്തിലെ ആഞ്ജനേയൻ,ചന്ദ്രശേഖരൻ ആനകൾക്കു കർക്കിടകമാസത്തിൽ നൽകേണ്ട സുഖ ചികിൽസ ഇക്കുറി മുടങ്ങി. നിലവിൽ മദപ്പാടിൽ കഴിയുന്ന ആഞ്ജനേയൻ ആനയ്ക്കു ആവശ്യമായ ചികിൽസയും യഥാസമയം നൽകാനാവാത്തതിൽ ആനപ്രേമികൾ  അമർഷത്തിലാണ്. ലക്ഷങ്ങൾ ചെലവഴിച്ചു ശാർക്കര ദേവസ്വത്തിന്റെ അധീനതയിലുള്ള ഭഗവതിക്കൊട്ടാരത്തിൽ ആനകളെ കെട്ടാനായി പണിത ആനത്തറികൾ നിർമാണത്തിലുണ്ടായ അപാകതകൾ മൂലം ആനകളെ കെട്ടാൻ കഴിയാത്ത സ്ഥിതിയിലാണിപ്പോൾ.

ഭരണകാലാവധി പൂർത്തിയാക്കി രണ്ടുമാസം പിന്നിട്ട ക്ഷേത്രോപദേശകസമിതി പുനസംഘടിപ്പിക്കാത്തതും ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിനു തടസമായിക്കഴിഞ്ഞു. ക്ഷേത്രത്തിലെ മുഖ്യ ചടങ്ങുകളിലൊന്നായ ചിങ്ങം ഒന്നാംതീയതിയിലെ ഐശ്വര്യപൂജ സമർപ്പണം ദേവസ്വം എഒ ഇല്ലാത്തതുമൂലം മുടങ്ങിപ്പോയേക്കുമെന്ന ആശങ്കയുമുണ്ട്.  ഇതിനിടെ ക്ഷേത്രകാര്യത്തിലടക്കം യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്നു കാണിച്ചു ക്ഷേത്രസമിതി പ്രസിഡന്റ് ശ്രീകുമാർപെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര എന്നിവരുടെ നേതൃത്വത്തിൽ ഉപദേശകസമിതി അംഗങ്ങൾ ഒപ്പിട്ട നിവേദനം ബോർഡിനു കൈമാറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com