ADVERTISEMENT

തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിലെ ലേബർ റൂമിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെ 14 മണിക്കൂറിനു ശേഷം കണ്ടെത്തി.  ഗുരുതര വീഴ്ചയെന്ന ആരോപണത്തെത്തുടർന്ന് ആശുപത്രി അധികൃതരും പൊലീസ് സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. അടിക്കടി സുരക്ഷാ വീഴ്ച സംഭവിച്ചിട്ടും കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിപ്പിക്കാനോ ദൃശ്യങ്ങൾ നിരീക്ഷിക്കാനോ ഇവിടെ സംവിധാനമില്ല.

സേലം സ്വദേശി റൂബിയ ഭാനു (21) ആണ് ലേബർ റൂമിൽ നിന്ന് ഇറങ്ങി പോയത്. അധികൃതർ വിവരം അറിഞ്ഞപ്പോഴേക്കും യുവതി ആശുപത്രി വിട്ട് ഏറെ സമയം കഴിഞ്ഞിരുന്നു. ഉടനെ പൊലീസിൽ വിവരം അറിയിച്ച് അന്വേഷണം നടത്തിയതിനൊടുവിൽ ഇവർ സേലത്തെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. ഇന്നലെ പുലർച്ചെ 4നായിരുന്നു ആശുപത്രി അധികൃതരെ മുൾമുനയിൽ നിർത്തിയ സംഭവം. 

പാറശാല താലൂക്ക് ആശുപത്രിയിൽ നിന്നു ശനിയാഴ്ച്ച രാത്രി 12 മണിയോടെയാണ് ഇവരെ എസ്എടിയിൽ പ്രവേശിപ്പിച്ചത്. ലേബർ റൂമിലെ ഫസ്റ്റ് സ്റ്റേജ് വിഭാഗത്തിൽ പ്രസവ വേഷം ധരിപ്പിച്ച് കിടത്തിയ ഇവരെ പിന്നീട് കാണാതാകുകയായിരുന്നു. ലേബർ മുറിയുടെ പുറത്തെ മൈക്ക് പോയിന്റിൽ ഡ്യൂട്ടിക്ക് ഒരു ജീവനക്കാരി ഉണ്ടായിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ് റൂബിയ ഇറങ്ങി പോയത്. പിന്നീട് വേഷം മാറ്റി താഴത്തെ നിലയിലേക്ക് ഇറങ്ങി സുരക്ഷാജീവനക്കാരുടെ മുന്നിലൂടെ കടന്നുകളഞ്ഞെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക കണ്ടെത്തൽ. ഈ ഭാഗത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കൺട്രോൾ റൂം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

 കാണാതായ റൂബിയക്കൊപ്പം വന്ന സ്ത്രീയുടെ നമ്പറിലേക്ക് പല തവണ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവിൽ പൊലീസ് എത്തി സൈബർ സെൽ സഹായത്തോടെ ലൊക്കേഷൻ തിരിച്ചറിഞ്ഞു. ഉച്ചയ്ക്കു 2 മണിയോടെ ആണ് ഇവരെ ഫോണിൽ കിട്ടിയത്. ഭാഷ അറിയാത്തതിനെ ത്തുടർന്നുണ്ടായ ബുദ്ധിമുട്ടാണ് ആശുപത്രി വിടാൻ കാരണമെന്ന് റൂബിയ ഭാനു പറഞ്ഞതായി മെഡിക്കൽ കോളജ് സിഐ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ  രണ്ടാം തവണയാണ് ആശുപത്രിയിൽ ഗുരുതര സുരക്ഷാവീഴ്ച ഉണ്ടാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com