റിട്ട.ഉദ്യോഗസ്ഥയുടെ കൊലപാതകം മോഷണ ശ്രമത്തിനിടെയെന്നു പൊലീസ്: കാണാതായ സ്വർണം വീട്ടിൽനിന്ന് തന്നെ കണ്ടെത്തി
Mail This Article
തിരുവനന്തപുരം ∙ റിട്ട സർക്കാർ ഉദ്യോഗസ്ഥ മനോരമയെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയെന്നു പൊലീസ് ആവർത്തിക്കുന്നതിനിടെ, നഷ്ടപ്പെട്ടെന്നു കരുതിയ സ്വർണാഭരണങ്ങൾ വീട്ടിൽനിന്നു ലഭിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട സീനിയർ സൂപ്രണ്ട് മീനംകുന്നിൽ വീട്ടിൽ മനോരമ കഴിഞ്ഞ 7ന് ആണ് കേശവദാസപുരത്തിനു സമീപം പകൽ സമയം വീട്ടിൽ കൊല്ലപ്പെട്ടത്. പ്രതി പശ്ചിമ ബംഗാൾ സ്വദേശി ആദം അലി (21) യെ തൊട്ടടുത്ത ദിവസം റെയിൽവേ സ്റ്റേഷനിൽ നിന്നു ചെന്നൈ പൊലീസ് പിടികൂടിയിരുന്നു. ആഭരണങ്ങൾ റഫ്രിജറേറ്ററിനു സമീപത്തു നിന്ന് ലഭിച്ചതായാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്.
അതേസമയം, കൊലയ്ക്കു ശേഷം വീട്ടിലെ രണ്ടു മുറികളിൽ പ്രതി ആദം അലി ആഭരണങ്ങളും പണവും തിരഞ്ഞതിനു തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. മനോരമ സ്ഥിരം ഉപയോഗിക്കാറുള്ള മാല, 2 കമ്മലുകൾ, വള എന്നിവയാണു നഷ്ടപ്പെട്ടെന്നു കരുതിയത്. മൃതദേഹം കണ്ടെത്തിയ കിണറിനുള്ളിൽ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ആഭരണങ്ങൾ കണ്ടെടുക്കാനായില്ല. ആഭരണങ്ങൾ മോഷ്ടിച്ചിട്ടില്ലെന്നാണ് ആദം ആദ്യം മുതലേ വാദിച്ചതും. കൊലപാതകത്തിനു പിന്നിലെ ശരിയായ കാരണം കണ്ടെത്താൻ ആദമിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
വീട്ടിൽ സൂക്ഷിച്ചിരുന്ന 60,000 രൂപ നഷ്ടപ്പെട്ടെന്ന പൊലീസ് വാദവും തെറ്റാണെന്നു തെളിഞ്ഞിരുന്നു. തലേദിവസം എടിഎമ്മിൽ നിന്നു പിൻവലിച്ച പണം മനോരമയുടെ ഭർത്താവ് ദിൻരാജ് പാന്റ്സിന്റെ പോക്കറ്റിലാണു സൂക്ഷിച്ചിരുന്നത്. ഈ പണം മനോരമ മറ്റൊരു സ്ഥലത്തേക്കു മാറ്റിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. അതേസമയം, കൊല നടത്താൻ ഉപയോഗിച്ച കത്തി തെളിവെടുപ്പിന്റെ ആദ്യ ദിവസം തന്നെ കണ്ടെത്തി. മൃതദേഹം ഒളിപ്പിച്ച കിണർ വറ്റിച്ചപ്പോൾ വെള്ളത്തിനൊപ്പം ഒഴുകി സമീപത്തെ ഓടയിലെത്തിയ കത്തി അവിടെനിന്നു കണ്ടെടുത്തു. ആദമിന്റെ കസ്റ്റഡി കാലാവധി കഴിയാൻ 3 ദിവസങ്ങൾ ശേഷിക്കുന്നുണ്ട്.