നാടിന്റെ വരുമാന മാർഗമായി കൃഷിയെ മാറ്റും: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ പച്ചക്കറികൾ ഉൽപാദന സ്ഥലത്തു തന്നെ സംഭരിച്ച്, ശീതീകരിച്ചു സൂക്ഷിച്ച് നേരിട്ടു വിദേശ വിപണിയിൽ എത്തിക്കുന്ന സംവിധാനം സംസ്ഥാനത്തു നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൃഷി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല കർഷക ദിനാഘോഷം, കർഷക സമ്പർക്ക പരിപാടിയായ ‘കൃഷി ദർശൻ’ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കർഷക പുരസ്കാരങ്ങളും അദ്ദേഹം സമർപ്പിച്ചു.
കൃഷി മന്ത്രി പി.പ്രസാദ് ആധ്യക്ഷ്യം വഹിച്ചു. സ്കൂൾ പാഠ്യപദ്ധതിയിൽ കൃഷി നിർബന്ധമായും ഉൾപ്പെടുത്തുമെന്നും സ്കൂളുകളിൽ കൃഷിത്തോട്ടങ്ങൾ നിർമിക്കാൻ നിർദേശിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണി രാജു, എംഎൽഎമാരായ വി.കെ.പ്രശാന്ത്, ജി.സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, കാർഷികോൽപാദന കമ്മിഷണർ ഇഷിത റോയ്, കൃഷി ഡയറക്ടർ ടി.വി.സുഭാഷ്, കൃഷി സെക്രട്ടറി ബി.അശോക് എന്നിവർ പ്രസംഗിച്ചു.
മികച്ച ഫാം ജേണലിസ്റ്റിനുള്ള (അച്ചടി വിഭാഗം) പുരസ്കാരം മലയാള മനോരമ മലപ്പുറം യൂണിറ്റ് ചീഫ് സബ് എഡിറ്റർ ടി.അജീഷും മികച്ച കൃഷി പരിപാടിക്കുള്ള ഓൺലൈൻ മാധ്യമ അവാർഡ് ‘കർഷകശ്രീ’ സബ് എഡിറ്റർ ഐബിൻ ജോസഫും ഏറ്റുവാങ്ങി. കർഷക ദിനത്തോടനുബന്ധിച്ച് 75 കർഷകർക്കു ഫെഡറൽ ബാങ്ക് നൽകുന്ന സ്നേഹ സമ്മാനമായ 7.5 ലക്ഷം രൂപ ബാങ്ക് വൈസ് പ്രസിഡന്റ് രഞ്ജി അലക്സ് മന്ത്രി പി.പ്രസാദിനു കൈമാറി.