തൊഴിലുറപ്പു പദ്ധതി അസി.എൻജിനീയർ നിയമനം: അഴൂരിൽ വിവാദം
Mail This Article
ചിറയിൻകീഴ്∙ അഴൂർ ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതി അസി.എൻജിനീയർ നിയമനത്തെച്ചൊല്ലി ഭരണസമിതി യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷ അംഗങ്ങളും നേർക്കുനേർ പോരിന്. 12 വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലിനോക്കി വന്നിരുന്ന അസി.എൻജിനീയറേയും ഡേറ്റ എൻഡ്രി ഓപ്പറേറ്ററേയും പിരിച്ചുവിട്ടു നിലവിലെ ഓവർസീയറെ അസി.എൻജിനീയർ ആയി സ്ഥാനക്കയറ്റം നൽകി നിയമിക്കാനുള്ള സിപിഎം പഞ്ചായത്തു ഭരണസമിതി തീരുമാനമാണു വിവാദമായത്.
പ്രതിപക്ഷഅംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ യോഗഹാളിൽ തടഞ്ഞു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് യോഗനടപടികളുമായി മുന്നോട്ടുപോകാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതിനിടെ പഞ്ചായത്ത് സമിതിയോഗം പിരിച്ചുവിടുകയായിരുന്നു. നിയമനവുമായി ബന്ധപ്പെട്ടു അംഗങ്ങൾ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, തൊഴിലുറപ്പു ജോയിന്റ് പ്രോഗ്രാം ഓഫീസർ എന്നിവർക്കു പരാതിയും കൈമാറിയിട്ടുണ്ട്.
മതിയായ യോഗ്യതയില്ലാത്ത ആളെ നിയമവിരുദ്ധമായി നിയമിക്കാനുള്ള ശ്രമം തടയുമെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും യൂത്ത്കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ മുട്ടപ്പലം സജിത്ത് അറിയിച്ചു. തീരുമാനം ഉപേക്ഷിക്കുന്നതുവരെ പ്രതിഷേധസമരം തുടരുമെന്ന് ഗപഞ്ചായത്ത് അംഗങ്ങളായ കെ.ഓമന, നെസിയസുധീർ, ബിജെപി അംഗങ്ങളായ അനിൽ കെ.എസ്.നാഗർനട, സിന്ധു, ബി.ജയകുമാർ എന്നിവർ പറഞ്ഞു.