ലഹരിമരുന്ന് കലർത്തിയ ബിസ്കറ്റ് നൽകി ട്രെയിനിൽ മോഷണം; പ്രതി പിടിയിൽ
Mail This Article
തിരുവനന്തപുരം ∙ രപ്തിസാഗർ എക്സ്പ്രസ്, കേരള എക്സ്പ്രസ് ട്രെയിനുകളിൽ ലഹരിമരുന്ന് കലർത്തിയ ബിസ്കറ്റ് നൽകി അതിഥി തൊഴിലാളികളുടെ പണം കവർന്ന ബിഹാർ സ്വദേശി തിരുവനന്തപുരം റെയിൽവേ പൊലീസിന്റെ പിടിയിൽ. ബിഹാർ ലബാരൻ സ്വദേശി ശത്രുധൻ കുമാറിനെ (42) ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. മോഷണം നടന്നതിനു പിന്നാലെ സിസിടിവി വഴി ലഭിച്ച മോഷ്ടാവിന്റെ ചിത്രം റെയിൽവേ പൊലീസിന്റെ വാട്സാപ് ഗ്രൂപ്പിലൂടെ പങ്കുവച്ചിരുന്നു.
ഇത് കണ്ടു സംശയം തോന്നി ആലപ്പുഴ റെയിൽവേ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘം ആലപ്പുഴയിൽ എത്തി പ്രതിയെ തിരിച്ചറിഞ്ഞാണ് തലസ്ഥാനത്ത് എത്തിച്ചത്. കേരള എക്സ്പ്രസിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും രപ്തിസാഗറിൽ കൊച്ചുവേളിയിലുമാണ് ഇയാൾ മോഷണം നടത്തിയത്. ട്രെയിനിൽ സഞ്ചരിക്കുന്ന അതിഥി തൊഴിലാളികളുമായി സൗഹ്യദം സ്ഥാപിച്ചാണ് ഇയാൾ ബിസ്കറ്റ് നൽകി മോഷണം നടത്തിയിരുന്നത്.
ബിഹാറിലും സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണെന്നു റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽവേ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, എസ്ഐമാരായ ആർ.എസ്. ബിജുകുമാർ, എസ്. മിനുമോൾ, ഗ്രേഡ് എസ്ഐ നളിനാക്ഷൻ, എഎസ്ഐ ജയകുമാർ , സിപിഒമാരായ പ്രമോദ്, സുരേഷ് ജിസാം, സന്തോഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.