പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ കാണിക്കവഞ്ചി തകർത്തു മോഷണം; ക്ഷേത്രം 24 മണിക്കൂറും കനത്ത കാവലുള്ള ഭാഗത്ത്
Mail This Article
തിരുവനന്തപുരം ∙ പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ ഗണപതി ക്ഷേത്രത്തിൽ മോഷണം. കാണിക്ക വഞ്ചി കുത്തി പൊളിച്ച് രണ്ടായിരം രൂപയോളം കവർന്നു. 24 മണിക്കൂറും കനത്ത കാവലുള്ള ഭാഗത്താണ് ക്ഷേത്രം. അതിർത്തി സുരക്ഷയ്ക്കു മാത്രമായി ഡസനോളം ഉദ്യോഗ്സഥരെ നിയോഗിച്ചിട്ടും മോഷണം നടന്നത് ജയിൽ വകുപ്പിന് നാണക്കേടായി. സുരക്ഷാ വീഴ്ചയിൽ ജയിൽ വകുപ്പും മോഷണ കേസിൽ പൂജപ്പുര പൊലീസും അന്വേഷണം തുടങ്ങി. മോഷ്ടാവ് മുൻ തടവുകാരനായ പത്തനംതിട്ട സ്വദേശിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. കാണിക്ക വഞ്ചിയിലെ വിരലടയാളം ഇയാളുടേതാണെന്നു തിരിച്ചറിഞ്ഞു.
ജയിലിൽ നിന്നു അടുത്തിടെയാണ് ഇയാൾ മോചിതനായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുള്ള ഗേറ്റിനു പുറമേ മറ്റ് മൂന്നു വഴികളിലൂടെയും ക്ഷേത്രത്തിലേക്ക് വരാം. ജയിൽ വളപ്പിലെ പട്രോൾ പമ്പ് വഴിയോ രാജീവ് ഗാന്ധി ബയോടെക്നോളജി റോഡിലൂടെയോ സബ് ജയിൽ ഭാഗത്തു നിന്നോ മോഷ്ടാവ് അകത്ത് കടന്നുവെന്നാണ് പ്രാഥമിക നിഗമനം. മിനിയാന്ന് രാത്രിയാണ് മോഷണം നടന്നത്. കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തിട്ട നിലയിലായിരുന്നു. ഇന്നലെ രാവിലെ ശുചീകരണത്തിന് എത്തിയ ജീവനക്കാരാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടത്. പിന്നീട് ജയിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ചു. ജയിൽ അധികൃതരുടെ പരാതിയിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൂജപ്പുര പൊലീസ് പറഞ്ഞു.