ADVERTISEMENT

മലയിൻകീഴ് ∙ ആളില്ലാത്ത സമയം വീട്ടിൽ നിന്ന് ഒൻപത് പവനോളം സ്വർണാഭരണങളും 26000 രൂപയും മോഷ്ടിച്ചതായി പരാതി. വിളപ്പിൽശാല ചെറുകോട് കുറക്കോട് തോട്ടരികത്ത് വീട്ടിൽ പൊന്നമ്മ രാജന്റെ (56 ) വീട്ടിലാണ് ഇന്നലെ രാവിലെ കവർച്ച നടന്നത്. പൊന്നമ്മയും ഭർത്താവ് രാജനും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇരുവരും ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിറകുവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു.

ഇതിനു സമീപത്തെ ജനൽ തകർക്കാനും ശ്രമിച്ചിട്ടുണ്ട്. കിടപ്പുമുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന ഏഴര പവന്റെ മാല, ഒന്നേകാൽ പവന്റെ രണ്ട് വളകൾ, 3 ഗ്രാമിന്റെ ഒരു മോതിരം എന്നിവയും കട്ടിലിൽ കിടക്കയുടെ അടിയിൽ വച്ചിരുന്ന രൂപയുമാണ് നഷ്ടമായത്. അതേസമയം പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിൽ ദുരൂഹതയുള്ളതായി വിളപ്പിൽ പൊലീസ് പറഞ്ഞു.

വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്ന നിലയിലാണ്. വീടിനകത്ത് നിന്നാണ് ജനൽ തകർക്കാൻ ശ്രമിച്ചിട്ടുള്ളതെന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇതു പുറത്തു നിന്ന് എത്തിയ ആരെങ്കിലും കവർച്ച ചെയ്തതെന്ന് വരുത്തി തീർക്കാൻ ഉദേശിച്ചതാണെന്ന് പൊലീസ് വിലയിരുത്തുന്നു. വീടുമായി സ്ഥിരമായി ഇടപഴകുന്ന അടുത്ത ബന്ധുവായ സ്ത്രീയെ പൊലീസ് സംശയിക്കുന്നു. ഇവരെ ചോദ്യം ചെയ്തതായി സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com