കുടുംബസമേതം ഓണം ഘോഷയാത്ര വീക്ഷിച്ചു മുഖ്യമന്ത്രി; ഭരണ പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാരുമെത്തി
Mail This Article
തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിനു മുന്നിലൊരുക്കിയ പ്രത്യേക പന്തലിൽ ഓണം ഘോഷയാത്ര മുഖ്യമന്ത്രി വീക്ഷിച്ചത് കുടുംബാംഗങ്ങൾക്കൊപ്പം. ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, ചെറുമകൻ ഇഷാൻ എന്നിവർ വേദിയിലുണ്ടായിരുന്നു. മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, കെ. കൃഷ്ണൻകുട്ടി, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, ശശി തരൂർ എംപി, എംഎൽഎമാർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
വിഐപി പവലിയനിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് കെ.എം. സച്ചിൻ ദേവ് എംഎൽഎയ്ക്കും ഇരിപ്പിടം കിട്ടിയപ്പോൾ പാസ് കൈവശമുണ്ടായിട്ടും തിരക്കു കാരണം മിക്ക കൗൺസിലർമാർക്കും പന്തലിൽ എത്താനായില്ല. കോർപറേഷനുള്ളിൽ നിന്ന് കസേര സംഘടിപ്പിച്ച് പ്രധാന കവാടത്തിനു മുന്നിലിരുന്നാണ് ഭരണ പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാർ ഘോഷയാത്ര വീക്ഷിച്ചത്. ഗതാഗത നിയന്ത്രണ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ ജനം കുരുക്കിൽപ്പെടാതെ രക്ഷപ്പെട്ടത് പൊലീസിനു ആശ്വാസമായി. ഘോഷയാത്ര കടന്നു പോയ കവടിയാർ മുതൽ മണക്കാട് വരെയുള്ള റോഡിൽ ഉച്ചയ്ക്ക് രണ്ടോടെ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മൂന്നരയോടെ പൂർണമായും ഗതാഗതം നിരോധിച്ചു.
ഈ റോഡിലേക്ക് എത്തിച്ചേരാനുള്ള വഴികളിൽ വലിയ വാഹനങ്ങളുടെ ഗതാഗതവും നിയന്ത്രിച്ചു. ഇതോടെ ഘോഷയാത്ര കാണാൻ കാറിലെത്തിയവർക്ക് ഏറെ ദൂരം നടക്കേണ്ടി വന്നെങ്കിലും ഇരുചക്ര വാഹനങ്ങളിലെത്തിയവർക്ക് പരമാവധി അടുത്ത് വാഹനം പാർക്കു ചെയ്യാനായി. ഘോഷയാത്ര കഴിഞ്ഞ് തിരിച്ചു പോകാനും തിരക്കുണ്ടായി. ഘോഷയാത്ര ആരംഭിക്കുന്നതിനു തൊട്ടു മുൻപാണ് ചില ഫ്ലോട്ടുകളുടെ നിർമാണം പൂർത്തിയായത്. ഘോഷയാത്രയിൽ അണി നിരന്ന ശേഷം അവസാന അറ്റകുറ്റപ്പണി നടത്തിയ ഫ്ലോട്ടുകളുമുണ്ടായിരുന്നു.