വീട്ടിനുള്ളിൽ കളിച്ച രണ്ടു വയസ്സുകാരനും അയൽവീട്ടിലെ പിഞ്ചുബാലനും തെരുവുനായ്ക്കളുടെ കടിയേറ്റു
Mail This Article
പാറശാല∙പൊഴിയൂർ തെക്കേകൊല്ലങ്കോട് തീരദേശ മേഖലയിൽ തെരുവ് നായ്ക്കളുടെ അക്രമ പരമ്പര. വീടിനുള്ളിൽ ഇഴഞ്ഞു കളിക്കുകയായിരുന്ന രണ്ടു വയസ്സുകാരൻ മുതൽ വയോധികയ്ക്കു വരെ കടിയേറ്റു. തിങ്കൾ വൈകിട്ടാണ് അക്രമങ്ങൾക്ക് തുടക്കം. പൊയ്പ്പള്ളി വിളാകത്ത് വീടിന്റെ വരാന്തയിൽ ഉണ്ടായിരുന്ന ഡിനുവിന്റെ മകൻ രണ്ടു വയസ്സുകാരൻ സാൻജോസിനെ ആണ് നായ ആദ്യം ആക്രമിച്ചത്. മുഖത്തും കഴുത്തിലും ആഴത്തിൽ പരുക്കേറ്റു. കരച്ചിൽ കേട്ട് എത്തിയ സമീപവാസിയായ യുവതി കുഞ്ഞിനെ രക്ഷിച്ചത്.
അവിടെ നിന്നോടി ഇതേ നായ നൂറു മീറ്റർ മാറി തത്തപ്പിള്ള തോപ്പിൽ മാത്യസഹോദരിക്കൊപ്പം നിൽക്കുക ആയിരുന്ന ലിബിന്റെ മകൻ മുന്നു വയസ്സുള്ള ഹനോക്കിനെ കടിച്ചു. ആദ്യം മാതൃ സഹോദരിയെ അക്രമിച്ചപ്പോൾ കടിയേറ്റത് വസ്ത്രത്തിൽ ആയിരുന്നു. ഇവർ കുതറി മാറിയതോടെ ആണ് ഹനോക്കിനു നേർക്ക് തിരിഞ്ഞത്. മുഖത്തും കണ്ണിലും കടിയേറ്റു. നായയെ പ്രദേശവാസികൾ തല്ലിക്കൊന്നു. പൊയ്പ്പള്ളിവിളാകത്ത് റോഡിൽ അന്തോണീസിന്റെ മകൻ അലൻഷോ (4)നെ നായ ഒാടിച്ചിട്ട് കടിച്ചതും തിങ്കൾ വൈകിട്ടാണ്. ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്.
ചൊവ്വ രാവിലെ 8.30ന് ആണ് സെന്റ് ആന്റണീസ് നഗർ സുനാമി കോളനിയിൽ പത്രോസ്യ (60)ന് കടിയേറ്റത്. വീടിനു സമീപം നിൽക്കവേ ഓടി എത്തിയ നായ ഇരു കാലിലും കടിച്ചു. ഇന്നലെ രാവിലെ തെക്കെകൊല്ലങ്കോട് സ്വദേശികളായ അറുപത്, എഴുപത് വയസ്സുള്ള വയോധികരായ രണ്ട് മത്സ്യ തൊഴിലാളികൾക്കും കടിയേറ്റു. ഇവർക്ക് പൊഴിയൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പരുക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രി, കണ്ണാശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. ഒരു മാസത്തിനുള്ളിൽ തെക്കേകൊല്ലങ്കോട്, പൊഴിയൂർ മേഖലയിൽ പതിനേഴു പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.