ADVERTISEMENT

കാട്ടാക്കട ∙ ഒരാഴ്ചയായി കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷൻ പുതുക്കാനെത്തിയ അച്ഛനും മകൾക്കും മർദനമേറ്റിട്ട്. ഈ പാവങ്ങളുടെ രോദനം കേരളീയ സമൂഹത്തിന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു. മർദനമേറ്റവർ ചികിത്സയിൽ കഴിയുമ്പോൾ പ്രതികൾ സ്വസ്ഥമായി കഴിയുന്നു. ആരേയും നിയമത്തിനു മുന്നിലെത്തിക്കാൻ ഇതുവരെ പൊലീസിനു കഴിഞ്ഞില്ല. ഭരണക്കാരുടെ സംരക്ഷണം ലഭിക്കുന്നുവെന്ന് അന്വേഷണ സംഘം തന്നെ രഹസ്യമായി സമ്മതിക്കുമ്പോൾ ജനം ചോദിക്കുന്നു ഇതാണോ സർ തുല്യ നീതി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആമച്ചൽ സ്വദേശി പ്രേമനനും മകൾക്കും കാട്ടാക്കട യിലെ കെഎസ്ആർടിസി ജീവനക്കാരുടെ കൈക്കരുത്ത് അനുഭവിക്കേണ്ടി വന്നത്. സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാർക്കെതിരെ അന്നു തന്നെ കെഎസ്ആർടിസി അച്ചടക്ക നടപടി സ്വീകരിച്ചു. ക്രിമിനൽ കേസ്  റജിസ്റ്റർ ചെയ്ത പൊലീസ്  തുടർ നടപടികൾ എഫ്ഐആറിൽ ഒതുക്കി.  പ്രതികളെ പിടികൂടാൻ  ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്ത് ജോലി തീർത്തു.

മർദനത്തിനു ഇരയായ പെൺകുട്ടിയുടെയും സുഹൃത്തിന്റെയും മൊഴി പോലും ആദ്യം രേഖപ്പെടുത്തിയില്ല. പിന്നീട് ഇവരുടെ മൊഴിയിൽ ജാമ്യമില്ലാ വകുപ്പ് ചാർത്തി.എന്നിട്ടും കൺ മുന്നിലുണ്ടായിരുന്ന പ്രതികളെ പിടികൂടാൻ കാട്ടാക്കട പൊലീസ് മിക്കെട്ടില്ല. പൊലീസിനെതിരെ വിമർശനം ഉയർന്നപ്പോൾ റൂറൽ പൊലീസ് മേധാവി കാട്ടാക്കട ഡിവൈഎസ്പി എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവർ നാടൊട്ടുക്ക് അരിച്ച് പെറുക്കാനിറങ്ങി.

പ്രതികളുടെ ബന്ധുക്കളെ ഉൾപ്പെടെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ചോദ്യം ചെയ്ത് വിട്ടയച്ചു. പിന്നീടൊന്നും സംഭവിച്ചില്ല. പ്രതികൾ സിഐടിയു സെക്രട്ടറി ഉൾപ്പെടുന്ന സംഘടന നേതാക്കൾ. ഇവരെ ഹാജരാക്കാമെന്നു ഭരണ പക്ഷ നേതാക്കളുടെ ഉറപ്പ് വിശ്വസിച്ച  പൊലീസ് വെട്ടിലായി. 3 ദിവസം കാത്തു. പ്രതികൾ മുങ്ങി. തുടക്കം മുതൽ എല്ലാം നിസ്സാരമായി കണ്ട പൊലീസിനു അങ്ങനെ കിട്ടേണ്ടതു കിട്ടി. സ്റ്റേഷൻ നയിക്കാൻ പ്രാപ്തരായ ഉദ്യോഗസ്ഥർ ഇല്ലാതെ പോയതിന്റെ ഫലമാണ് പൊലീസിനു പൊതു സമൂഹത്തിൽ മുഖം നഷ്ടപ്പെടാൻ കാരണമെന്ന് സേനയിൽ തന്നെ ആക്ഷേപമുയർന്നു.

3 മാസത്തിനിടെ സ്റ്റേഷൻ പരിധിയിൽ നടന്ന അക്രമങ്ങളിൽ ഒരാളെ പോലും കണ്ടെത്താനായില്ല. ഹർത്താൽ ‍ദിനത്തിൽ ബസ് എറിഞ്ഞ 2 പേരെ സംഘടനാ നേതൃത്വം ഹാജരാക്കിയതോടെ അറസ്റ്റ് രേഖപ്പെടുത്തി ഉദ്യോഗസ്ഥർ ‘കഴിവ്’ തെളിയിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ലെന്ന് സേനയിൽ തന്നെ ആക്ഷേപമുണ്ട്. അച്ഛനെയും മകളെയും ആക്രമിച്ച ഒരാളെ പോലും പിടികൂടാൻ കഴിയാത്തിനു പിന്നിൽ പൊലീസിന്റെ മെല്ലെപ്പോക്കും ഭരണക്കാരുടെ സംരക്ഷണവും എന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഒരാളുടെ അറസ്റ്റും നടക്കാത്തതിനു കാരണം.  ഇത് സേനയുടെ സൽപേര് കളങ്കപ്പെടുത്തിയെന്നാണ് ആക്ഷേപം.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി പരിഗണനയിലാണ്. പൊലീസിനോട് കോടതി റിപ്പോർട്ട് തേടി. ഇത് പിടിവള്ളിയാക്കി അറസ്റ്റ് ചെയ്യാനാകാത്ത തങ്ങളുടെ കഴിവുകേട്  മറയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കാട്ടാക്കട പൊലീസ് കേസിൽ സ്വീകരിച്ച നിലപാടിൽ അസംതൃപ്തരാണ്. പക്ഷേ, മർദക വീരൻമാർക്ക് സംരക്ഷണം ഒരുക്കിയവരെ പിണക്കാൻ തയാറല്ല. ഇതാണ് പിന്നാക്ക വിഭാഗത്തിലെ മകളെയു അച്ഛനെയും മർദിച്ച പ്രതികൾക്ക് സംരക്ഷണമൊരുക്കുന്നതിനു കാരണമത്രെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com