കേരളത്തിൽ ഒരു വികസനവും നടക്കരുതെന്നാണ് യുഡിഎഫും ഗവർണറും പറയുന്നത് : ഗോവിന്ദൻ
Mail This Article
കാട്ടാക്കട ∙ കേരളം ഇന്ത്യയ്ക്കു ബദലാണെന്നും കേരളത്തെ നവീകരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ഇടത് സർക്കാർ ശ്രമിക്കുമ്പോൾ ഇവിടെ ഒരു വികസനവും നടക്കരുതെന്നാണ് യുഡിഎഫും ഗവർണറും പറയുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിഐടിയു ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കാട്ടാക്കടയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും അകറ്റി മുന്നോട്ടു പോകാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇടതു മുന്നണിയെയും സർക്കാരിനെയും ദുർബലപ്പെടുത്താൻ ബിജെപിക്ക് ഒപ്പം മുസ്‌ലിം ലീഗും കോൺഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നു.
ഇതിന്റെ ഭാഗമാണ് എസ്ഡിപിഐ –പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡ് പോലും സംസ്ഥാന സർക്കാരിന് എതിരാക്കി തിരിച്ച് വിടാൻ ശ്രമിക്കുന്നത്. ഏതെങ്കിലും വർഗീയ സംഘടനയെ നിരോധിച്ചതുകൊണ്ട് ഗുണമുണ്ടാകുമെന്നു കരുതുന്നില്ല. നിരോധിക്കപ്പെടുന്ന വിഭാഗം ശക്തി ആർജിക്കുകയാകും ഫലം. ന്യൂനപക്ഷ വർഗീയ ശക്തികളും ഭൂരിപക്ഷ വർഗീയ ശക്തികളും പ്രവർത്തിക്കുമ്പോൾ ഒന്നിനെ നിരോധിച്ചാൽ ആ വിഭാഗത്തിലെ വർഗീയത കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്യുക.
ഒരു വിഭാഗം തീവ്ര ന്യൂനപക്ഷ വർഗീയ നിലപാട് ഉയർത്തി പിടിക്കുമ്പോൾ ബിജെപി പറയുന്നത് കേരളത്തിലെ സർക്കാരിന്റെ പിടിപ്പുകേടെന്നാണ്. ഇതു തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നു അദ്ദേഹം പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ.രാമു അധ്യക്ഷനായി. മന്ത്രി വി.ശിവൻകുട്ടി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.ജയൻ ബാബു, കെ.ഒ.ഹബീബ്, സിപിഎം ഏരിയ സെക്രട്ടറി കെ.ഗിരി തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലാളികളുടെ പ്രകടനവും നടന്നു. ആർ രാമുവിനെ പ്രസിഡന്റായും സി.ജയൻ ബാബുവിനെ സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.