ഹർത്താൽ ദിനത്തിൽ ബസുകൾക്കും ലോറിക്കും നേരെ നടത്തിയ ആക്രമണം നടത്തിയ സംഭവം: മൂന്നുപേർ പിടിയിൽ
Mail This Article
ബാലരാമപുരം∙ പോപ്പുലർഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ ബാലരാമപുരത്ത് ബസുകൾക്കും ലോറിക്കും നേരെ നടത്തിയ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നു പ്രതികളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ബാലരാമപുരം ഐത്തിയൂർ ചാമവിള വീട്ടിൽ ഷെഫീക്ക്(33), ഐത്തിയൂർ ഷഹീൻ മൻസിലിൽ ഷഹാബ്ദീൻ(35), പരുത്തിത്തോപ്പ് വീട്ടിൽ ഷബീർ റോഷൻ(32) എന്നിവരാണ് അറസ്റ്റിലായത്.
വഴിമുക്കിന് സമീപം കല്ലമ്പലത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് ഷഹാബുദീൻ, ഷഫീക്ക് എന്നിവർ അറസ്റ്റിലായത്. സംഭവത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായി തകരുകയും കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ സുനിൽ കുമാറിന്റെ കണ്ണിനു പരുക്കേൽക്കുകയും ചെയ്തു. മുടവൂർപാറ നസ്രത്ത് ഹോം സ്കൂളിന് സമീപം വച്ച് ലോറിക്ക് കല്ലെറിഞ്ഞ സംഭവത്തിലാണ് ഷബീർ റോഷൻ അറസ്റ്റിലായത്. സംഭവത്തിൽ ലോറി ഡ്രൈവർ ജിനുവിന് നെഞ്ചിൽ പരുക്കേറ്റിരുന്നു. ഉരുണ്ട രൂപത്തിലുള്ള ലോഹഭാഗമാണ് ഇയാൾ ലോറിക്കുനേരെ എറിഞ്ഞത്. കൊലപാതക ശ്രമത്തിനാണ് കേസ്.
മടവൂർപാറയിൽ മറ്റൊരു ബസിന് നേരെ കല്ലെറിഞ്ഞ രണ്ടു പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ ബാലരാമപുരം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബസുകളിലെ യാത്രക്കാരും പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രക്കാരും നൽകിയ വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ ഡി.ബിജുകുമാറും സംഘവും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കെഎസ്ആർടിസിക്ക് ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഇവർ വരുത്തിയതായാണ് കണക്ക്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.