കുട്ടികളുടെ ജീവൻ എടുത്തത് അടിയൊഴുക്ക്; സത്യം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
Mail This Article
പാറശാല∙ നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളുടെ ജീവൻ എടുത്തത് ശക്തമായ അടിയൊഴുക്ക്. കടലും നെയ്യാറും സംഗമിക്കുന്ന പൊഴിക്കരയ്ക്കു അഞ്ചു കിലോമീറ്റർ മാത്രം അകലെ ആണ് ഇന്നലെ അപകടം നടന്ന മാവിളക്കടവ്. ഇതിനാൽ പൊഴി മുറിച്ചിരിക്കുന്ന സമയങ്ങളിൽ ഇവിടെ ശക്തമായ അടിയൊഴുക്കുണ്ടാകും. മരിച്ച ജോസ്‌വിനു നീന്തൽ അറിയാം എന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തൽ. കടവിനു സമീപം കുളിക്കുന്നതിനു ഇടയിൽ അശ്വിൻ ഒഴുക്കിൽ പെടുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങുമ്പോൾ ആണ് ജോസ്‌വിനും അകപ്പെട്ടത്. ശക്തമായ അടിയൊഴുക്ക് മൂലം ഇരുവർക്കും മുകളിലേക്ക് ഉയരാൻ കഴിഞ്ഞില്ല.
കൺമുന്നിൽ സുഹൃത്തുക്കൾ മുങ്ങി മറയുന്നതു കണ്ട സഹപാഠികളുടെ നിലവിളി കേട്ട് സമീപവാസികൾ ഒാടി എത്തി തിരച്ചിലിനു ഇറങ്ങി എങ്കിലും അടിയൊഴുക്കും തണുപ്പും മൂലം കൂടുതൽ തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. നിമിഷങ്ങൾക്കകം ദുരന്ത വാർത്ത അറിഞ്ഞ് നാടൊന്നാകെ പാലത്തിനു സമീപത്തേക്ക് ഇരച്ചെത്തി. സുഹൃത്തുക്കളെ മരണം കവർന്ന സത്യം വിശ്വസിക്കാനാകാതെ ഒപ്പം എത്തിയവർ വിങ്ങിപ്പൊട്ടി. അപകടം അറിഞ്ഞ് സ്കൂളിൽ നിന്ന് അധ്യാപകർ എത്തിയാണ് ഇവരെ വീടുകളിലേക്ക് കൊണ്ടുപോയത്.
അടിയൊഴുക്കിനൊപ്പം നെയ്യാറിന്റെ ഒട്ടേറെ ഭാഗങ്ങളിൽ കുളി കടവുകൾക്കു സമീപം പോലും മണൽ എടുത്ത വൻ കുഴികൾ ഉണ്ട്. ഇത്തരം കുഴികളിൽ പെട്ടും നെയ്യാറിൽ ഒട്ടേറെ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. പൊഴി മുറിച്ച സമയങ്ങളിൽ ശക്തമായ ഒഴുക്കാണ് മേഖലയിൽ ഉണ്ടാകുന്നതെന്ന് സമീപവാസികൾ പറയുന്നു. സ്ഥിരം ഉപയോഗിക്കുന്നവർ ഇത്തരം സന്ദർഭങ്ങളിൽ സൂക്ഷ്മതയോടെ ആണ് ആറ്റിൽ ഇറങ്ങുന്നത്.