സിപിഎം കാട്ടാക്കട ഏരിയ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം; ജനാല തകർന്നു
Mail This Article
കാട്ടാക്കട ∙ സിപിഎം കാട്ടാക്കട ഏരിയ സെക്രട്ടറി കെ.ഗിരിയുടെ വീടിനു നേരെ കല്ലെറിഞ്ഞു. മൈലോട്ടുമൂഴി കനാലിനു സമീപം പത്മസരം വീടിനു നേരെയാണ് ആക്രമണം. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻഭാഗത്തെ ജനാല ചില്ലുകൾ തകർന്നു. ചില്ല് തകർത്ത് വീടിനുള്ളിലേക്ക് കല്ല് പതിച്ചു. പുലർച്ചെ 3 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് കടന്നുകളഞ്ഞു. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ആനാകോട് കോവിൽവിള പ്രദേശത്ത് കുറെ നാൾ മുൻപ് സിപിഎം–ഡിവൈഎഫ്ഐ സംഘടനകളുടെ കൊടിമരവും കൊടികളും അക്രമികൾ നശിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് തന്റെ വീടിനു നേരെ ഉണ്ടായ ആക്രമണമെന്നു ഏരിയാ സെക്രട്ടറി കെ.ഗിരി പറഞ്ഞു. കോവിൽവിളയിൽ 27ന് ഡിവൈഎഫ്ഐ പതാക യും ബോർഡും അക്രമികൾ കത്തിച്ചു. ആനാകോട് ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരണ ദിവസം തന്നെ രാത്രി കൊടിമരവും പതാകയും ബോർഡും നശിപ്പിച്ചു. ഇതിന്റെ പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഇത്രയും പ്രകോപനം സൃഷ്ടിച്ചിട്ടും തങ്ങളുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ല.
ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വീടിനു നേരെ ഉണ്ടായ ആക്രമണമെന്ന് സിപിഎം നേതൃത്വം പറഞ്ഞു. 2 ബൈക്കുകളിലായി വന്ന് വീടിനു നേരെ കല്ലെറിഞ്ഞ സംഘത്തിൽ 6 പേർ ഉള്ളതായാണ് സംശയിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എംഎൽഎ മാരായ വി.ജോയി, ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു. ഡിവൈഎസ്പി മാരായ എസ്.അനിൽകുമാർ, സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം മൈലോട്ടുമൂഴിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.