സംഗീതസാന്ദ്ര സായാഹ്നങ്ങൾക്കു സമാപനം; ഇന്ന് വിജയദശമി
Mail This Article
തിരുവനന്തപുരം ∙ ഒമ്പത് ദിവസത്തെ സംഗീതസാന്ദ്രമായ സായാഹ്നങ്ങൾക്കു ഇന്ന് സമാപനം. അക്ഷര ദേവതയായ സരസ്വതിയെ ഉപാസിച്ച് വിജയദശമി. മഹാനവമിയോടനുബന്ധിച്ച് പൂജവയ്ക്കുന്ന പഠനോപകരണങ്ങളും പണിയായുധങ്ങളും പുലർച്ചെ പൂജയിളക്കും. തുടർന്ന് വിദ്യാരംഭം. ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടത്തുന്ന വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം പൊതു സ്ഥലങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.അതിനാൽ ഇത്തവണ അഭൂതപൂർവ തിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സരസ്വതിദേവിയെ ദർശിക്കാൻ പുലർച്ചെ മുതൽ ഭക്തജനത്തിരക്കായിരുന്നു. ആര്യശാല ക്ഷേത്രത്തിൽ പൂജയ്ക്കിരുത്തിയിട്ടുള്ള വേളിമല കുമാരസ്വാമിയെയും ചെന്തിട്ട ദേവീ ക്ഷേത്രത്തിലെ മുന്നൂറ്റി നങ്കയെയും വണങ്ങാനും തിരക്കായിരുന്നു. വിവിധ ക്ഷേത്രങ്ങളിൽ പുസ്തകവും പഠനോപകരണങ്ങളും പൂജയ്ക്ക് നൽകാൻ വിദ്യാർഥികളുടെ തിരക്കുമുണ്ടായി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ കുട്ടികൾക്കു വിദ്യാരംഭം കുറിക്കും.
ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരി അമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം, ശംഖുമുഖം ദേവീക്ഷേത്രം തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. പൂജയെടുപ്പിനു ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. കരമന നിന്ന് രാവിലെ 9 ന് പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സ്വീകരണം നൽകും. ശേഷം കുമാരസ്വാമിയെ മണ്ഡപത്തിൽ കുടിയിരുത്തും.
ഈ സമയം ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര പുറപ്പെടും. ഉച്ചയ്ക്ക് 2 ന് പൂജപ്പുരയിൽ കാവടി അഭിഷേകം. വൈകിട്ട് 4.30 ന് പള്ളിവേട്ടയ്ക്കു ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിക്കും. കുമാരസ്വാമിയെയും ചെന്തിട്ടയിൽ നിന്ന് മുന്നൂറ്റിനങ്കയെയും സന്ധ്യയോടെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിക്കും. അവിടെ രാജകുടുംബാംഗങ്ങളുടെ വക സ്വീകരണം. ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകും. വ്യാഴാഴ്ച വിഗ്രഹങ്ങൾക്കു നല്ലിരുപ്പ്. നവരാത്രി വിഗ്രഹങ്ങളുടെ പത്മനാഭപുരത്തേക്കുള്ള തിരിച്ചെഴുന്നള്ളത്ത് വെള്ളിയാഴ്ച രാവിലെ ആരംഭിക്കും.