‘കൊച്ചണ്ണൻസ്’ എന്ന പേരിനായി സഹോദരങ്ങൾ തമ്മിലുള്ള നിയമ പോരാട്ടം; വിജയം അനുജന്
Mail This Article
തിരുവനന്തപുരം∙ ഹോട്ടൽ രംഗത്തെ പേരെടുത്ത ‘കൊച്ചണ്ണൻസ്’ എന്ന പേരിനായി സഹോദരങ്ങൾ തമ്മിലുള്ള നിയമ പോരാട്ടത്തിൽ വിജയം അനുജന്. കരമനയിൽ മുക്കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുന്ന, മട്ടൻ വിഭവങ്ങൾക്ക് പേരുകേട്ട കൊച്ചണ്ണൻസ് ഹോട്ടലിന്റെ പേരിനെ ചൊല്ലിയായിരുന്നു അനുജൻ സഫീറും മൂത്ത സഹോദരൻ ഫിറോസ് ഖാനും തമ്മിൽ തർക്കം.
ഫിറോസ് ഖാൻ ഇതേ പേരിൽ പൂജപ്പുരയിൽ ഹോട്ടൽ തുറന്നതോടെയാണ് സഫീർ കോടതിയെ സമീപിച്ചത്. സഫീർ ട്രേഡ് മാർക്ക് റജിസ്ട്രേഷൻ നേടിയ പേര് മറ്റൊരാൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് മൂന്നാം അഡി. ജില്ലാ കോടതി (യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ) ഇടക്കാല ഉത്തരവിട്ടത്.
ഇവരുടെ പിതാവ് ‘കൊച്ചണ്ണൻ’ എന്നറിയപ്പെട്ടിരുന്ന പീരു മുഹമ്മദ് 1946ൽ ആണ് ഹോട്ടൽ ആരംഭിച്ചത്. പിതാവിന്റെ മരണശേഷം സ്ഥാപനം മക്കളുടെ പേരിലായെങ്കിലും സഫീർ ആണ് സ്ഥാപനം നടത്തിയിരുന്നത്. 'കൊച്ചണ്ണൻ സാഹിബ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്' എന്ന ട്രേഡ്മാർക്കും സഫീർ സ്വന്തമാക്കിയിരുന്നു. 2019ൽ ഫിറോസ് ഖാൻ സ്ഥാപനത്തിലുള്ള എല്ലാ അവകാശങ്ങളും ഒഴിയുകയും ലൈസൻസ് ഉൾപ്പെടെ സഫീർന്റെ പേരിൽ നൽകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിൽ കൊച്ചണ്ണൻസ് ഹോട്ടലിന്റെ സഹോദര സ്ഥാപനമെന്ന ലേബലോടെ ഇതേ പേരിൽ പൂജപ്പുരയിൽ പുതിയ ഹോട്ടൽ തുറന്നതോടെയാണ് തർക്കം കോടതി കയറിയത്.
വാദം കേട്ട അഡി. ജില്ലാ ജഡ്‌ജി ആർ.ജയകൃഷ്ണൻ, സഹോദരൻമാർ തമ്മിലുള്ള വസ്തു തർക്കമാണ് എന്ന എതിർ ഭാഗത്തിന്റെ വാദം തള്ളിയാണ് ട്രേഡ്മാർക്ക് റജിസ്ട്രേഷൻ അംഗീകരിക്കുന്ന വിധി പുറപ്പെടുവിച്ചത്. സഫീറിന് വേണ്ടി അഡ്വ.ബിന്ദു ശങ്കരപിള്ള, അഡ്വ. ഖലീൽ ബിൻ റഫീഖ് എന്നിവർ ഹാജരായി.