ADVERTISEMENT

തിരുവനന്തപുരം∙ സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 5 ദിവസം പിന്നിട്ടു. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അഞ്ചാം ദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ചികിത്സ കിട്ടാതെ കാസർകോട് ഇനി ഒരു ജീവനും നഷ്ടമാകാൻ ഇടവരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ 5 ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാംപ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 

ദയാബായിയെ പൊലീസ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ അവിടെ നിന്നു വീണ്ടും സമരമുഖത്ത് എത്തുകയായിരുന്നു. എൻഡോസൾഫാൻ വിഷം കാസർകോട് ഉണ്ടാക്കിയ ദുരിതങ്ങൾക്ക് പൂർണ പരിഹാരം കാണാനാകില്ലെങ്കിലും ആവശ്യമായ ചികിത്സ കൊടുക്കാൻ സർക്കാരിനു സാധിക്കുമെന്നിരിക്കെ ദയാബായിയെ പോലെ ഒരു വ്യക്തിത്വത്തെ നിരാഹാര സമരത്തിലേക്ക് കൊണ്ടെത്തിച്ച നടപടി ശരിയായില്ലെന്നു മുൻമന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. മിർസാദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ്, എ.ഇ.സാബിറ, ബാബുരാജ്, ശ്രീജ ഹരി, ജാസിം കണ്ടൽ, ആരിഫ മുഹമ്മദ്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, കൃപ പെരുമ്പാവൂർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com