കോർപറേഷൻ കത്തു വിവാദത്തിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം തുടങ്ങി
Mail This Article
തിരുവനന്തപുരം∙കോർപറേഷൻ കത്തു വിവാദത്തിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം തുടങ്ങി. മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി ഇന്നു രേഖപ്പെടുത്തും. മേയറോട് സമയം തേടിയതായി ക്രൈംബ്രാഞ്ച് പറഞ്ഞു.ഇതേസമയം കത്തു വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്നും പരാതി നിരസിക്കണമെന്നും അഭ്യർഥിച്ച് കോർപറേഷൻ സെക്രട്ടറി ഓംബുഡ്സ്മാന്റെ നോട്ടിസിനു മറുപടി നൽകി.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഇത് അന്വേഷിക്കാൻ ഓംബുഡ്സ്മാന് അധികാരമില്ലെന്നും, മേയറുടെ കത്തിനെ സംബന്ധിച്ച് കോർപറേഷൻ രേഖകളിൽ പരാമർശം ഇല്ലെന്നും സെക്രട്ടറിയുടെ മറുപടിയിൽ പറയുന്നു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് മേയർക്കും, സെക്രട്ടറിക്കും ഓംബുഡ്സ്മാൻ നോട്ടിസ് അയച്ചത്.
ഇതിന് മേയർ ഇതു വരെ മറുപടി നൽകിയിട്ടില്ല. അഭിഭാഷകൻ മുഖേന സാവകാശം ചോദിക്കാനാണ് നീക്കം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയും വരും ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തിനിടെ മേയറുടേതടക്കം മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു. കത്ത് കൃത്രിമമായി ചമച്ചെന്നുള്ള മേയറുടെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.യുഡിഎഫ്–ബിജെപി കൗൺസിലർമാർ ഇന്നലെയും മേയറുടെ ഓഫിസിൽ ശക്തമായ പ്രതിഷേധ പരിപാടികൾ തുടർന്നു. മേയറുടെ കത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.