അങ്കണവാടിക്ക് വേണ്ടി നിർമിച്ച പുത്തൻ കെട്ടിടം കാട് കയറി നശിക്കുന്നു
Mail This Article
കല്ലമ്പലം∙അങ്കണവാടിക്ക് വേണ്ടി മനോഹരമായി നിർമിച്ച കെട്ടിടം കാടുകയറി നശിച്ചിട്ടും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി മാറ്റാൻ നടപടി ഇല്ലെന്ന് പരാതി. പള്ളിക്കൽ പഞ്ചായത്തിലെ ആറാം വാർഡായ മോളി ചന്തയിൽ കക്കാട് അങ്കണവാടിക്കായി നിർമിച്ച കെട്ടിടമാണ് കാടു കയറി നാട്ടുകാർക്ക് ഭീഷണിയായി തുടരുന്നത്. അങ്കണവാടിക്ക് സ്വന്തം കെട്ടിടം വേണം എന്ന വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്ന് എൻആർഇജിഎസ് ഫണ്ടിൽ നിന്ന് 13 ലക്ഷം ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്.
കെട്ടിടം പണി പൂർത്തിയായി ദീർഘ നാൾ കഴിഞ്ഞിട്ടും അനുബന്ധ ജോലികൾ നടത്താതെ കാട് വളരാൻ വിട്ടുകൊടുത്തു എന്നാണ് പരാതി. ചുറ്റുമതിൽ ഇല്ലാത്തതിനാൽ രാത്രി സാമൂഹിക വിരുദ്ധർ താവളം അടിക്കുന്നു എന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഘട്ടത്തിൽ ആണ് അങ്കണവാടിക്ക് കെട്ടിടം നിർമിക്കാനുള്ള പദ്ധതി തയാറാക്കി കരാർ നൽകിയത്.
കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. വൈദ്യുത കണക്‌ഷൻ തുടങ്ങി അനുബന്ധ ജോലികളെല്ലാം ബാക്കിയാണ്. കാടുകയറി നശിക്കുന്ന അങ്കണവാടി കെട്ടിടം എത്രയും വേഗം വൃത്തിയാക്കി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്ന് ബിജെപി പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ചുറ്റുമതിൽ കെട്ടിയാൽ ഉടൻ പ്രവർത്തനം തുടങ്ങും
കല്ലമ്പലം∙കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ചുറ്റുമതിൽ കെട്ടേണ്ടത് അത്യാവശ്യ കാര്യം ആണെന്നും കുടിവെള്ളവും വൈദ്യുതിയും കിട്ടിയാൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് വാർഡ് അംഗം എസ്.എസ്.ബിജു അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി ഫണ്ട് ആയതിനാൽ പണം ലഭ്യമാകാൻ കുറച്ച് കാലതാമസം എടുക്കുന്നുണ്ട്. അതാണ് പണികൾ തുടങ്ങാൻ താമസം വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.