റോഡ് നിർമാണ പരിശോധന തത്സമയം; സഞ്ചരിക്കുന്ന ലാബ് ഒരുങ്ങുന്നു
Mail This Article
തിരുവനന്തപുരം ∙ റോഡ് നിർമാണത്തിന്റെ ഗുണനിലവാരം തത്സമയം പരിശോധിക്കാൻ സഞ്ചരിക്കുന്ന ഓട്ടമേറ്റഡ് പരിശോധനാ ലാബുമായി പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് റോഡ് ഗുണനിലവാര പരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ 3 മൊബൈൽ ലാബുകളാണ് പുറത്തിറക്കുക. ആദ്യത്തേത് ഈ മാസം ഇറങ്ങുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.അനുവദിച്ച തുക മുഴുവൻ നിർമാണത്തിനു വേണ്ടി ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. നിർമാണ ജോലികൾ നടക്കുന്ന ഇടങ്ങളിൽ മൊബൈൽ ലാബ് നേരിട്ടെത്തി തത്സമയ പരിശോധന നടത്തും.
നിർമാണം നടക്കുമ്പോൾത്തന്നെ ഗുണനിലവാര പരിശോധന നടത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. അപാകം കണ്ടെത്തിയാൽ അപ്പോൾ തന്നെ നടപടിയെടുക്കാനും മാറ്റം വരുത്താനും സാധിക്കും. നിർമാണ സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള നിർമാണങ്ങളിൽ സൂപ്രണ്ടിങ് എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള പരിശോധന പൂർത്തിയാക്കി. ആദ്യ പരിശോധന പൂർത്തിയാക്കിയ പ്രത്യേക സംഘത്തിന്റെ രണ്ടാം പരിശോധന ഇന്നലെ ആരംഭിച്ചു. ആദ്യ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. റണ്ണിങ് കോൺട്രാക്ട് ഫലപ്രദമായി നടപ്പാക്കാൻ തയാറാകാത്ത ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.