ചരിത്രമായത് സ്കൂളിന് തീയിട്ടവർ അല്ല; അവിടെ പ്രവേശിച്ചവരെന്ന് മുഖ്യമന്ത്രി
Mail This Article
കാട്ടാക്കട ∙ സ്കൂൾ പ്രവേശന സമരം എന്നതിനപ്പുറം ചരിത്രത്തിന്റെ ദിശ തിരിച്ചു വിട്ട സംഭവമായിരുന്നു പഞ്ചമിയുടെ കൈ പിടിച്ച് അയ്യങ്കാളി സ്കൂളിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരൂട്ടമ്പലം സർക്കാർ യുപി സ്കൂൾ അയ്യങ്കാളി പഞ്ചമി സ്കൂളെന്നു പുനർ നാമകരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് പഞ്ചമിയുടെ സ്കൂൾ പ്രവേശനം.
യഥാർഥ സംഭവങ്ങൾക്കുമേൽ കെട്ടു കഥകൾക്ക് പ്രാധാന്യം നൽകി ആ കഥകളെ ചരിത്രമായി ധരിപ്പിക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ചരിത്രത്തെ ഒരു പ്രത്യേക വിഭാഗത്തിന്റേതു മാത്രമായി മാറ്റാൻ ഗൂഢ ശ്രമം നടക്കുന്നു. ചരിത്ര സ്മാരകങ്ങളുടെ പേരുകൾ മാറ്റാൻ തയാറാകുന്നു. രാജ്യത്തെ സമരങ്ങളെ ചരിത്രത്തിൽ നിന്ന് നീക്കാനും ശ്രമം നടക്കുന്ന ഈ ഘട്ടത്തിൽ ജാതി വിവേചനത്തിനെതിരെ പടനയിച്ച അയ്യങ്കാളിയുടെ സ്മരണ നാം കെടാതെ കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നു പിണറായി പറഞ്ഞു.
സാമൂഹിക അസമത്വങ്ങൾക്കെതിരെ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ ഇന്നും പ്രചോദനമാണ്. തീയിട്ടവരെ ആരും ഓർക്കുന്നില്ല. പക്ഷേ,അന്ന് സ്കൂളിൽ പ്രവേശിച്ചവർ ചരിത്രത്തിന്റെ ഭാഗമായതാണ് നാം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സ്കൂൾ മന്ദിരവും മ്യൂസിയവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. ഐ.ബി.സതീഷ് എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, സമഗ്ര ശിക്ഷ കേരളം പ്രോജക്ട് ഡയറക്ടർ എ.ആർ.സുപ്രിയ,പിടിഎ പ്രസിഡന്റുമാരായ ശശികുമാർ,ശ്രീകുമാർ,പ്രധാന അധ്യാപകരായ സ്റ്റുവർട്ട് ഹാരീസ്,കസ്തൂരി, ജനറൽ കൺവീനർ എൻ.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.