ജയിലുകൾ തെറ്റുതിരുത്തൽ കേന്ദ്രം: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ജയിലുകൾ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രങ്ങളായി മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രങ്ങളായി ജയിലുകൾ മാറി. ജയിലുകളിൽ കാലാനുസരണ മാറ്റങ്ങൾ ഉണ്ടാകുന്നു. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങൾക്കും ആ കാലത്തു കൂച്ചുവിലങ്ങിട്ടിരുന്നു. ഇന്നു ജയിൽ സങ്കൽപ്പം തന്നെ മാറി. തടവുകാരെ അന്തേവാസികളെന്നു മാറ്റി വിളിക്കാൻ തുടങ്ങി.
കുറ്റം ചെയ്തു ജയിലിൽ എത്തുന്നവരെ കൊടും കുറ്റവാളികളായി പുറത്തേക്കു വിടരുത്. പ്രിസൺ ഓഫിസർമാർ തടവുകാരിൽ മനഃപരിവർത്തനം ഉണ്ടാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡിൽ ഓൺൺൈലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയും ഉന്നത ജയിൽ ഉദ്യോഗസ്ഥരും പങ്കെടുത്തു. 180 ഉദ്യോഗസ്ഥരാണു പരേഡിൽ പങ്കെടുത്തത്