ADVERTISEMENT

തിരുവനന്തപുരം∙ വിദേശ വനിതയുടെ കൊലപാതക കേസിൽ വിധിപ്രസ്താവത്തിന് ശേഷം കോടതിയിൽ പ്രതികളുടെ രോഷ പ്രകടനം. കോടതി ശിക്ഷ വിധിക്കുന്നതു കേൾക്കാൻ ഒട്ടേറെ പേരാണ് തടിച്ചുകൂടിയത്.  പ്രതികളോട് അടുപ്പമുള്ളവരും വിധി കേൾക്കാനെത്തിയിരുന്നു. ‘നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി തൂക്കുകയർ ആണെന്ന് അറിയാമോ’യെന്ന് കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷം കോടതി പ്രതികളോട് ചോദിച്ചിരുന്നു. തങ്ങൾക്കു കുറ്റബോധമുണ്ടെന്നു പറഞ്ഞ പ്രതികൾ പിന്നീട് തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

വിധി പ്രസ്താവിച്ച ഇന്നലെയും പ്രതികൾ ഇത് ആവർത്തിച്ചു. കേസിൽ നുണ പരിശോധന നടത്താൻ തയാറാകണമെന്ന് പ്രതികളിലൊരാൾ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഒരു യോഗ പരിശീലകൻ ഓടിപ്പോയിരുന്നു. ഇയാൾ ദ്വിഭാഷിയാണ്. ഇയാളെക്കുറിച്ചും അന്വേഷിച്ചിട്ടില്ല. കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരത്തിൽ നിന്ന് ലഭിച്ച മുടി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്നു നിരീക്ഷിച്ച കോടതി ഈ സംഭവത്തിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടായതായും വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ എത്തിയ ഇതര രാജ്യത്തിൽ നിന്നുള്ള ഒരു വിദേശ സഞ്ചാരിയെ മൃഗീയമായി കൊലപ്പെടുന്നത് ആദ്യമാണ്. കൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദവും ശരി വയ്ക്കുന്നതായി വിധിപ്രസ്താവം. ഇരട്ട ജീവപര്യന്തം വിധിച്ചയുടനെ പ്രതികൾ കോടതിമുറിയിൽ രോഷാകുലരായി. ശിക്ഷിക്കരുതെന്ന് ഇരുവരും രോഷത്തോടെ ആവശ്യപ്പെട്ടു. നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്തു.  

കൊല്ലപ്പെട്ട യുവതിയെ പലതവണ പീഡിപ്പിച്ചു

കൊല്ലപ്പെടുന്നതിനു മുൻപായി വിദേശ യുവതിയെ നാലു തവണയാണ് പ്രതികൾ പീഡിപ്പിച്ചത്. ഏഴു മണിക്കൂറോളം യുവതി തങ്ങളുടെ പിടിയിലായിരുന്നുവെന്ന് പ്രതികൾ കുറ്റസമ്മതവും നടത്തി.കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിനു തെല്ലകലെയുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽപ്പെടുത്തുകയായിരുന്നു. സുഹൃത്തായ ഉദയനുമൊത്ത് യുവതിക്കു ലഹരിമരുന്നു നൽകി കാടിനുള്ളിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 

വൈകിട്ട് ബോധം വീണ്ടെടുത്ത യുവതി കണ്ടൽക്കാട്ടിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് വള്ളി അഴുകിയതിനെത്തുടർന്നു ശരീരം പൊട്ടിവീഴുകയായിരുന്നു. ശിരസ്സ് അറ്റുപോവുകയും ചെയ്തു.

ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറു കേസുകളിലും പ്രതിയായിരുന്നു. സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പരാതികളുണ്ട്. ഇയാളുടെ അതിക്രമത്തിനിരയായ ചിലർ നൽകിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും വർഷങ്ങളായി ലഹരിമരുന്നിനും അടിമകളായിരുന്നു. വാഴമുട്ടത്തെ കണ്ടൽക്കാടായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com