ADVERTISEMENT

തിരുവനന്തപുരം∙ പകൽ പെയ്ത മഴയിലും സിനിമാവേശം കുതിർന്നില്ല. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്നലെയും തിയറ്ററുകൾ ഹൗസ് ഫുൾ ! ഞായർ ആയതിനാൽ ഇന്നലെ പ്രേക്ഷകരുടെ തിരക്ക് ഏറുകയും ചെയ്തിരുന്നു. വൈകിട്ട് ടഗോറിൽ നടന്ന സാംസ്കാരിക സംഗീത പരിപാടികൾ വീക്ഷിക്കാനും ഒട്ടേറെ പേരെത്തി. നാലാം ദിനമായ ഇന്ന് മേളയിൽ 67 സിനിമകൾ പ്രദർശിപ്പിക്കും.  ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ഉൾപ്പെടെ 9 മത്സര ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും. 

ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീൻ ചിത്രം ‘ആലം’, ബ്രിട്ടിഷ് കൊളോണിയലിസം അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ ‘തഗ് ഓഫ് വാർ’, ബ്രസീൽ ചിത്രം ‘കോർഡിയലി യുവേഴ്സ്’, മണിപ്പൂരി ചിത്രം ‘അവർ ഹോം’, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം ‘മെമ്മറിലാൻഡ്’ തുട‌ങ്ങിയവയാണ് മത്സര ചിത്രങ്ങൾ.  പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിൻ ആൽഫെർ ചിത്രം ‘ബേണിങ് ഡേയ്സ്’, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ ഏബയുടെ ‘യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്’, തുടങ്ങി 24 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദര സൂചകമായി ‘ചാമരം’ എന്ന ചിത്രത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും . ഇരുള ഭാഷയിൽ പ്രിയനന്ദൻ  ഒരുക്കിയ ‘ധബാരി കുരുവി’, പ്രതീഷ് പ്രസാദിന്റെ ‘നോർമൽ’, ജി.രാരിഷിന്റെ ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ തുടങ്ങി ഏഴു ചിത്രങ്ങളാണ് മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

അറ്റ്ലസ് രാമചന്ദ്രന് ആദരമർപ്പിച്ച് വൈശാലിയുടെ പ്രദർശനം

തിരുവനന്തപുരം∙ അന്തരിച്ച ചലച്ചിത്ര നിർമാതാവ് അറ്റ്ലസ് രാമചന്ദ്രന് ആദരമർപ്പിച്ച് ചലച്ചിത്രമേള. ഭരതൻ ചിത്രമായ വൈശാലി പ്രദർശിപ്പിച്ചായിരുന്നു ആദരം. പ്രദർശനത്തിന് മുന്നോടിയായി നടന്ന അനുസ്മരണത്തിൽ നടൻ ബാബു ആന്റണി, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. രാമചന്ദ്രനും വൈശാലിയും തന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലുകളാണെന്നും ഒരു വ്യവസായി എന്നതിലുപരി നല്ല കലാസ്നേഹിയായിരുന്നു രാമചന്ദ്രനെന്നും ബാബു ആന്റണി പറഞ്ഞു. വൈശാലിയിൽ ലോമപാദൻ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചത്.

നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ സാത്താൻസ് സ്ലേവ്സ് 2  പ്രദർശനം ഇന്ന്

തിരുവനന്തപുരം∙ അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ ഇന്നു മേളയിൽ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം ‘സാത്താൻസ് സ്ലേവ്സ് 2 കമ്യൂണിയൻ’ പ്രദർശിപ്പിക്കും. 2017 ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അൻവറാണ്  സംവിധാനം .നിശാഗന്ധിയിൽ രാത്രി 12 ന്  ചിത്രം റിസർവേഷൻ ഇല്ലാതെ കാണാനാകും. ഡെന്മാർക്കിൽ 1930 കളിൽ  സ്ത്രീ വിരുദ്ധ സമീപനങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ആധാരമാക്കി മലൗ റെയ്മൺ സംവിധാനം ചെയ്ത ‘അൺറൂളി’യുടെ ആദ്യ പ്രദർശനം നാളെ  വൈകിട്ട് നടക്കും. 8:45 ന് ന്യൂ തിയറ്റർ-3 ൽ ആണ് പ്രദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com