അന്ന് ചെറുവള്ളത്തിലിരുന്ന് അളന്നും കുറിച്ചും തിട്ടപ്പെടുത്തി; വിഴിഞ്ഞം സ്വപ്ന പദ്ധതി കാണാൻ ഗോവിന്ദ മേനോൻ എത്തി
Mail This Article
വിഴിഞ്ഞം∙ സ്വപ്ന പദ്ധതിയുടെ നിർമാണ പുരോഗതി കാണാൻ 100 വയസ്സിന്റെ ചെറുപ്പ മനസ്സോടെ ആദ്യ കാല സർവേ എൻജിനീയർ ജി.ഗോവിന്ദ മേനോൻ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത്. അര നൂറ്റാണ്ടിനു മുൻപ് ചെറു വളളത്തിലിരുന്ന് അളന്നും കുറിച്ചും തിട്ടപ്പെടുത്തിയ തുറമുഖ പദ്ധതി എന്ന സ്വപ്നം പിൽക്കാലത്ത് പൂവണിയുന്നതു കാണാൻ മേനോൻ മക്കളൊടൊപ്പം കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് എത്തിയത്. 1940 കളുടെ അവസാനത്തിൽ അന്നത്തെ രാജഭരണം വിഴിഞ്ഞത്ത് ഒരു തുറമുഖം എന്ന ആശയം മുന്നോട്ടു വച്ചു.
പ്രാഥമിക സർവേ നടത്താൻ ബ്രിട്ടീഷ് വിദഗ്ധരെ ചുമതല ഏൽപ്പിച്ചു. അന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ രണ്ടാം ബാച്ച് വിദ്യാർഥിയായി പഠിച്ചിറങ്ങിയ ജി.ഗോവിന്ദ മേനോൻ സംഘത്തിലെ അംഗമായി. സർവേയർ വേലായുധൻ പിള്ളയായിരുന്നു സംഘത്തിലെ മറ്റൊരു മലയാളി.1946 ലും 49 ലുമായി ലെഡ് സൗണ്ടിങ് റോപ്പ്, സൗണ്ടിങ് സെക്സ്ടന്റ് തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ നടന്ന സർവേയുടെ ഓർമകൾ മേനോന്റെ മനസ്സിലുണ്ട്. സർവേ ഫലങ്ങൾ ബ്രിട്ടനിലേക്ക് അയച്ചു. പ്രോജക്ട് റിപ്പോർട്ടാക്കി തിരികെ അയച്ചു എങ്കിലും രാഷ്ട്രീയ മാറ്റങ്ങൾ കാരണം പദ്ധതി അനിശ്ചിതത്വത്തിലായി. പിന്നീട് മറ്റു ചുമതലകളിലേക്കു മാറിയ മേനോൻ 1977ൽ പിഡബ്ല്യൂഡി എക്സിക്യൂട്ടിവ് എൻജിനീയറായി വിരമിച്ചു.
വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി പ്രവർത്തകരായ സതീഷ് ഗോപി, വിൽഫ്രഡ് കുലാസ്, പ്രശാന്ത് ഡേവിഡ്, ഏലിയാസ് ജോൺ എന്നിവർ ഈയിടെ അദ്ദേഹത്തെ സന്ദർശിച്ചപ്പോഴാണ് തുറമുഖ പദ്ധതി നിർമാണ പ്രദേശം കാണണമെന്ന ആഗ്രഹം അറിയിച്ചത് . പ്രോജക്ട് ഡയറക്ടർ എതിരാജൻ രാമചന്ദ്രൻ, ജീവനക്കാരായ കെ.ദീപേഷ്, എസ്.വിപിൻ, വത്സല കുമാർ എന്നിവർ ചേർന്ന് മേനോനെയും മക്കളായ ഹരികുമാർ, ശശികുമാർ എന്നിവരെയും സ്വീകരിച്ചു.