തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ വാട്സാപ് ഗ്രൂപ്പ് പോരിനെ തുടർന്ന് ധനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങളിൽ വിലക്ക്. കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘും നടത്തിയ വാട്സാപ് ഏറ്റുമുട്ടലാണ് ഒടുവിൽ ധനസെക്രട്ടറി ഇടപെട്ട് വിലക്ക് ഏർപ്പെടുത്താൻ കാരണം.
സർക്കാരിനെ വിമർശിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം പാടില്ലെന്നാണ് ഉത്തരവ്. ഫിനാൻസ് ഫ്രണ്ട്സ് എന്ന ധനവകുപ്പ് ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പാണ് ഏറ്റുമുട്ടലിനു വേദിയായത്. എല്ലാ സംഘടനകളിലും ഉൾപ്പെട്ട ജീവനക്കാർ ഇൗ ഗ്രൂപ്പിലുണ്ട്. രാവിലെ പത്രങ്ങളിലും ചാനലുകളിലും ഓൺലൈൻ പോർട്ടലുകളിലും വരുന്ന സംസ്ഥാന, കേന്ദ്ര സർക്കാർ വിരുദ്ധ വാർത്തകൾ ആരെങ്കിലും നിക്ഷേപിക്കുന്നതോടെ അടി തുടങ്ങും.
പലപ്പോഴും വ്യക്തിപരമായ പരാമർശങ്ങൾ വരെ ഗ്രൂപ്പിൽ പതിവാണ്. അങ്ങനെ ഗ്രൂപ്പു വിട്ടു പോയവരും ഒട്ടേറെ. മുഖ്യമന്ത്രിക്കെതിരായ ചില പരാമർശങ്ങളുടെ പേരിൽ ബിജെപി അനൂകൂല സംഘടനാ ഭാരവാഹിക്കെതിരെ അടുത്തിടെ സിപിഎം അനൂകൂല സംഘടന പരാതിപ്പെട്ടിരുന്നു. തുടർന്ന് വിമർശനം ഉന്നയിച്ച ഉദ്യോഗസ്ഥന് ധനസെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകി. പിന്നാലെ ബിജെപി അനുകൂല സംഘടന തിരിച്ചും പരാതി നൽകി. എന്നാൽ, ഇൗ പരാതിയിൽ നടപടി ഉണ്ടായില്ല.