ADVERTISEMENT

നെടുമങ്ങാട്∙കാർഷിക ബ്ലോക്കിലെ കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾക്ക് കൈത്താങ്ങായി കൃഷി മന്ത്രി പി.പ്രസാദും മന്ത്രി ജി.ആർ.അനിലും. കൃഷി ദർശന്റെ ഭാഗമായി നെടുമങ്ങാട് ടൗൺ ഹാളിൽ ഇന്നലെ രാവിലെ നടന്ന കാർഷിക അദാലത്തിൽ കർഷകരുടെ പരാതികളും നിവേദനങ്ങളും മന്ത്രിമാർ പരിശോധിക്കുകയും, വേദിയിൽ വച്ച് തന്നെ പരിഹാരം നിർദേശിക്കുകയും ചെയ്തു.

കാർഷിക അദാലത്തിൽ ഓൺലൈൻ ആയി ലഭിച്ച 36 പരാതികളും വേദിയിൽ നേരിട്ട് ലഭിച്ച 2 പരാതികളും കൃഷി മന്ത്രി പരിശോധിക്കുകയും, അദാലത്ത് വേദിയിലെത്തിയ 14 കർഷകരെ നേരിൽ കേൾക്കുകയും ചെയ്തു. ഹോർട്ടിക്കോർപ്പിൽ നിന്നും കേരളത്തിലെ 9853 കർഷകർക്ക് നൽകേണ്ടുന്ന മുഴുവൻ കുടിശിക തുകയായ 4.77 കോടി രൂപ നെടുമങ്ങാട് കൃഷിദർശന്റെ ഭാഗമായി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.

31 നുള്ളിൽ മുഴുവൻ തുകയും കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു. അദാലത്ത് വേദിയിൽ ലഭിച്ച കുടിശിക തുക അനുവദിക്കണമെന്ന പതിനഞ്ചോളം അപേക്ഷകൾക്ക് തീർപ്പ് കൽപിക്കുക ആയിരുന്നു മന്ത്രി. ഹോർട്ടിക്കോർപ്പിൽ നിന്നും തുക ലഭിക്കാനുള്ള നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർക്കും ഈ നടപടിയുടെ ഗുണം ലഭിക്കും.

77.25 ലക്ഷം രൂപയാണ് നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ഉൽപന്നങ്ങൾ നൽകിയ 239 കർഷകർക്ക് ലഭിക്കുക. കൂടാതെ വെമ്പായം വിപണിയിൽ ഉൽപന്നങ്ങൾ നൽകിയ 102 കർഷകർക്ക് ലഭിക്കേണ്ട 8.34 ലക്ഷം രൂപയും ഇതോടൊപ്പം നൽകും.ബ്ലോക്കിലെ കർഷകർ ഉന്നയിച്ച പ്രധാന പ്രശ്നമായ വന്യ ജീവി ആക്രമണം കുറയ്ക്കുന്നതിന് സോളർ വേലി, ജൈവവേലി, ജൈവ വികർഷണി, മറ്റു ജൈവ നിയന്ത്രണ മാർഗങ്ങൾ തുടങ്ങിയവ ചെയ്യുന്നതിന് 40 ലക്ഷം രൂപയ്ക്കുള്ള പുതിയ ഒരു പദ്ധതി നെടുമങ്ങാട് കാർഷിക ബ്ലോക്കിന് വേണ്ടി മന്ത്രി അനുവദിച്ചു. 

കരകുളം കൃഷിഭവന്റെ ഒരു എക്സ്റ്റൻഷൻ സെന്റർ വട്ടപ്പാറയിൽ ആരംഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് വേദിയിൽ വച്ച് തന്നെ തയാറാക്കി. 
ഒരു ലക്ഷം യുവ ജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതിയിലൂടെ ബ്ലോക്കിലെ 55 കർഷകർക്ക് 23.14 ലക്ഷം രൂപ കൃഷിദർശൻ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു. 

കൂടാതെ രണ്ട് കർഷകർക്ക് മരണാനന്തര ആനുകൂല്യം നൽകുന്നതിനുള്ള നടപടിയും പൂർത്തിയാക്കി. നെടുമങ്ങാട് കൃഷിഭവൻ പരിധിയിൽ ഒരു ഇക്കോഷോപ്പ് സ്ഥാപിക്കുന്നതിനായി കൃഷി ഡയറക്ടർ ഉത്തരവും പുറപ്പെടുവിച്ചു. കൃഷിക്ക് വേണ്ടി ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രി വേദിയിൽ നിർദേശങ്ങൾ നൽകി.

അദാലത്തിൽ മന്ത്രിമാരോടൊപ്പം കൃഷിവകുപ്പ് സെക്രട്ടറി ബി.അശോക്, കൃഷി ഡയറക്ടർ ടി.വി.സുഭാഷ്, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്.സുബ്രഹ്മണ്യൻ, ഡബ്ല്യുടിഒ സ്പെഷ്യൽ ഓഫിസർ എൽ.ആർ.ആരതി, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ പി.രാജശേഖരൻ, കൃഷി അഡീഷനൽ സെക്രട്ടറി സാബിർ ഹുസൈൻ, കൃഷി അഡീഷനൽ ഡയറക്ടർമാർ, കാർഷിക സർവകലാശാലയിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ, മറ്റു വകുപ്പിലെ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com