മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് മാനുകൾ ചാകുന്നു, പിന്നാലെ പൂച്ചകളും; സുരക്ഷാ നടപടികൾ കർശനം
Mail This Article
തിരുവനന്തപുരം∙ മൃഗശാലയിൽ ടിബി ഉൾപ്പെടെയുള്ള രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തര സുരക്ഷാ നടപടികൾ ശക്തമാക്കി മൃഗശാലാ അധികൃതർ. വളർത്തു പൂച്ചകൾ ചത്തതോടെ മാർജാര വിഭാഗത്തിൽപ്പെട്ട മൃഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് വാക്‌സീൻ നൽകുന്ന നടപടികൾ ഇന്നലെ ആരംഭിച്ചു.
ക്ഷയരോഗം ബാധിച്ച് മാൻ വർഗങ്ങൾ ചാകുന്നതിന് പിന്നാലെയാണ് ആശങ്ക പടർത്തി പൂച്ചകളും ചത്തത്. ചില പൂച്ചകളെ അവശനിലയിൽ കണ്ടെത്തിയിരുന്നു. ഫെലെയ്ൻ പാൻലൂക്കോപീനിയ എന്ന രോഗം പൂച്ചകളെ സാധാരണ ബാധിക്കാറുണ്ട്. വാക്‌സിനേഷൻ മാത്രമാണ് ഫലപ്രദം. ഇതുകൊണ്ടാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടർ അറിയിച്ചു.
മൃഗശാലയിൽ പൂച്ച, എലി എന്നിവയുടെ സാന്നിധ്യം പരമാവധി ഒഴിവാക്കണമെന്നാണ് ചട്ടം. പൂച്ച പൊതുവേ രോഗവാഹകരാണ് എന്നുള്ളതു കൊണ്ടാണ് ഇത്. . മാംസഭുക്കുകളായ മൃഗങ്ങൾക്കുള്ള ഇറച്ചി വെക്കുന്ന സ്ഥലത്ത് പൂച്ച കയറുന്നത് പതിവാണ്. ഇതോടെ മറ്റുള്ളവയിലേക്കും പൂച്ചകളിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞദിവസം ഭക്ഷണം സൂക്ഷിക്കുന്ന സ്റ്റോറിനു മുന്നിൽ ഒരു പൂച്ച ചത്തതോടെയാണ് രോഗപ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാൻ തീരുമാനിച്ചത്.
പ്രതിരോധ മാർഗമെന്ന നിലയിൽ വാക്‌സീൻ നടപടികൾ ഊർജിതമാക്കുകയായിരുന്നു. ഷനിയാഴ്ച 4 കടുവകൾക്കും ഒരു പുലിയ്ക്കും വാക്‌സീൻ നൽകി. ബാക്കിയുള്ളവയ്ക്ക് ഇന്ന് വാക്‌സീനെടുക്കും. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറാണ് വാക്‌സിനേഷൻ നൽകിയത്.മൃഗശാലയിലെ ജീവനക്കാരുടെ സംഘടനകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ഉടനെ സർക്കാർ ഇടപെടലുണ്ടാകും.
ക്ഷയരോഗ ബാധ പൂർണമായി നിയന്ത്രിക്കുന്നത് കരുതൽ നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്ന് മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടർ പറഞ്ഞു. സിയാഡിന്റെ റിപ്പോർട്ടു പ്രകാരമുള്ള നടപടികളും പൂർത്തീകരിക്കണം. ഈ റിപ്പോർട്ട് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലാണ്. തുടർന്ന് സർക്കാർ നിർദേശിക്കുന്ന എല്ലാ സുരക്ഷാ നടപടികളും മൃഗശാലയിൽ പ്രാവർത്തികമാക്കും.
പൂച്ചകൾക്കു വരുന്ന എല്ലാ അസുഖങ്ങളും കടുവകളേയും ബാധിക്കാം. അതിനാൽ പൂച്ചകളടക്കം മൃഗങ്ങൾക്കു ബൂസ്റ്റർ ഡോസുകൾ നൽകി പ്രതിരോധ ശേഷി വർധിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇത് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ വാസ്തവമില്ല. വാക്സീൻ നൽകുന്നത് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ്. മൃഗശാലാ വളപ്പിൽ അനധികൃതമായുള്ള പൂച്ചകളെ നിയന്ത്രിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
ഡോ. ജേക്കബ് അലക്സാണ്ടർ
മൃഗശാലയിലെ മൃഗങ്ങളുടെ ആരോഗ്യവും ജീവനുമാണ് പ്രധാനം. വാക്സീനേഷൻ പ്രക്രിയ പൂർണമാകുന്നതോടെ സുരക്ഷാ നടപടികൾ പൂർത്തീകരിക്കാനാകും. മൃഗശാലയുടെ അന്തസും പെരുമയും വീണ്ടെടുക്കുകയെന്നതും പ്രധാനമാണ്.
അബു ശിവദാസ്, മൃഗശാല, മ്യൂസിയം ഡയറക്ടർ
വാക്സീനേഷൻ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കും. നിലവിൽ മൃഗങ്ങളുടെ ആരോഗ്യ പരിപാലനം മെച്ചപ്പെട്ട അവസ്ഥിൽ നടക്കുന്നുണ്ട്.