തിരുവനന്തപുരം ∙ പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടാതിരിക്കാനാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചതെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ. അതു പൊതുവിൽ ജനങ്ങളുടെ ചെലവു കൂട്ടില്ലെന്നു പറയുന്നില്ലെന്നും മന്ത്രി. ക്ഷേമപെൻഷനുകൾക്കും മറ്റുമായി സീഡ് ഫണ്ട് കണ്ടെത്താനുള്ള മാർഗം എന്ന നിലയിലാണ് പെട്രോൾ–ഡീസൽ സെസും മദ്യവില വർധനയും നിർദേശിച്ചത്.
ഈ തുക വകമാറ്റി ഉപയോഗിക്കില്ല. പെട്രോൾ വില വർധന പൊതുവിൽ വിലക്കയറ്റത്തിനു കാരണമാകില്ലേ എന്ന ചോദ്യം മന്ത്രി തള്ളിയില്ല. എന്നാൽ എല്ലാത്തിനും വില കൂടാൻ അതു കാരണമാകുമെന്നു കരുതുന്നില്ലെന്നു പറഞ്ഞു.
മദ്യത്തിന് എപ്പോഴും വില വർധിപ്പിക്കുന്ന സംസ്ഥാനമല്ല കേരളം. 1000 രൂപയ്ക്കു മുകളിൽ വിലയുള്ള കുപ്പിക്കാണ് 40 രൂപ കൂടുന്നത്. ആകെ വിൽപനയുടെ 8% മാത്രമാണ് ഈ വിഭാഗത്തിൽ വരുന്നത്. അതിൽ താഴെ ഉള്ള കുപ്പികൾക്ക് 20 രൂപ മാത്രമാണു കൂടുന്നത്. വ്യാജമദ്യവും ലഹരിമരുന്നും പെരുകാതിരിക്കാൻ കരുതൽ നടപടികളെടുക്കും.
നികുതികൾ വർധിപ്പിക്കുന്നതിനെ മന്ത്രി ന്യായീകരിച്ചു. ജനങ്ങളുടെ വരുമാനം കൂടുന്നതു കണക്കിലെടുത്തും കാലോചിതമായും ചില മാറ്റങ്ങൾ വേണ്ടി വരും. ഭൂമിയുടെ ന്യായവില വർഷങ്ങൾക്കു ശേഷമാണ് കൂട്ടിയത്. പല പ്രദേശങ്ങളിലും യഥാർഥ വിലയുടെ മൂന്നിലൊന്നു മാത്രമാണ് ന്യായവിലയായി രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രം സംസ്ഥാനത്തിനു മേൽ ഏൽപിക്കുന്ന അമിത ഭാരം കാണാതെ പോകരുതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റിന്റെ തലേന്നാണ് ഒടുവിലത്തെ പ്രഹരം വന്നത്. ഈ വർഷം കടമെടുക്കാവുന്ന തുകയിൽ 2,700 കോടി കൂടി വെട്ടിക്കുറച്ചു. ഇതോടെ 937 കോടി രൂപ മാത്രമാണ് കേരളത്തിനു കടമെടുക്കാവുന്നത് – മന്ത്രി ചൂണ്ടിക്കാട്ടി.