തൊഴിൽവകുപ്പ് അധികൃതർ രംഗത്ത്, അതിഥിത്തൊഴിലാളി ക്യാംപുകളിൽ പരിശോധന; നടപടിക്ക് നിർദേശം
Mail This Article
തിരുവനന്തപുരം ∙ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികൾ പാർക്കുന്ന ലേബർ ക്യാംപുകളിലും കെട്ടിടങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. വിവിധ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന നൂറിലേറെ സ്ഥാപനങ്ങളും നിർമാണ ഇടങ്ങളും പരിശോധിച്ചു.
4,368 അതിഥിത്തൊഴിലാളികളെയും 586 തദ്ദേശീയരായ തൊഴിലാളികളെയും ഉദ്യോഗസ്ഥർ നേരിട്ടു കണ്ടു വിവരശേഖരണം നടത്തി. നിർമാണ മേഖലയിൽ ഇവർക്ക് നൽകുന്ന സുരക്ഷാ ക്രമീകരണങ്ങളും അതിഥി തൊഴിലാളികൾക്ക് അനുവദിച്ചിരിക്കുന്ന താമസസൗകര്യവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും
പരിശോധിച്ചതിൽ വീഴ്ചകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശോചനീയമായ താമസ സൗകര്യത്തിൽ കഴിയുന്ന അതിഥിത്തൊഴിലാളികളെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള ഇടങ്ങളിലേക്ക് ഉടനെ മാറ്റിപ്പാർപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. നിലവിലെ ക്യാംപുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടിയെടുക്കാനും തൊഴിലുടമകളോടു നിർദേശിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യത്തിൽ താമസിപ്പിച്ച തിരുവനന്തപുരം ചാല റെയിൻബോ കോംപ്ലക്സ് മന്ത്രി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് കർശന പരിശോധന നടന്നത്. ഇതിനു പിന്നാലെയാണ് സംസ്ഥാനത്താകെ പരിശോധന നടത്താൻ മന്ത്രി ലേബർ കമ്മിഷണർ കെ.വാസുകിക്ക് നിർദേശം നൽകിയത്.
പരിശോധനയിൽ കണ്ടത്
ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ ആക്ട് പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ തൊഴിലാളികൾക്ക് പലയിടത്തും നൽകിയിട്ടില്ല. നിർമാണ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ ഇല്ല ഹെൽമറ്റ്, സേഫ്റ്റി ബെൽറ്റ് മുതലായവ തൊഴിലാളികൾക്ക് നൽകിയിട്ടില്ല, സേഫ്റ്റി നെറ്റുകളും ഇല്ല.