ADVERTISEMENT

തിരുവനന്തപുരം ∙ യുവമോർച്ച സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. സമര‍ക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഒരു യുവമോർച്ച പ്രവർത്തകനും പൊലീ‍സുകാരനും പരുക്കേറ്റു. സംസ്ഥാന ബജറ്റിലെ ഇന്ധന സെസും നികുതി ഭാരവും പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിയമസഭാ മാർച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ ഭരണത്തിൽ എന്തെങ്കിലും സാധനത്തിനു വില കുറഞ്ഞിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സിപിഎമ്മിനും മാത്രമാണെന്ന് പ്രഫുൽ കൃഷ്ണ ആരോപിച്ചു. 

നിയമസഭയ്ക്കു മുന്നിൽ എത്തുന്നതിനു മുൻപ് ബാരിക്കേഡ് നിരത്തി സമരക്കാരെ പൊലീസ് തടഞ്ഞു. മന്ത്രിമാരുടെ കോലങ്ങളുമായി പ്രകടനമായെത്തിയ പ്രവർത്തകർ പ്രതീകാത്മക മന്ത്രിസഭയെന്ന പേരിൽ മുഴുവൻ മന്ത്രിമാരുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. കോലം കൂട്ടിയിട്ട് കത്തിച്ച പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ടുപോകാൻ ശ്രമിച്ചു. പൊലീസ് അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കൊടിക്കമ്പുകളും കുപ്പികളും സമരക്കാർ വലിച്ചെറിഞ്ഞതോടെ കണ്ണീർ വാതകം പ്രയോഗിച്ചു.കണ്ണീർവാതക പ്രയോഗത്തിൽ യുവമോർച്ച മീഡിയ സെൽ കൺവീനർ രാമേശ്വരം ഹരിക്ക് ശ്വാസ തടസ്സമുണ്ടായി. ഇയാളെ പ്രവർത്തകർ താങ്ങിയെടുത്ത് എംജി റോഡിനു നടുവിൽ കിടത്തി ഗതാഗതം തടയാൻ ശ്രമിച്ചു. 

അതിനിടയിൽ പൊലീസ് ആംബുലൻസിൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ കുത്തിയിരുന്ന യുവമോർച്ച പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് പ്രഫുൽകൃഷ്ണൻ, ബി.എൽ.അജേഷ്, നന്ദകുമാർ, വീണ, ജമുന ജഹാംഗീർ, കവിതാ സുഭാഷ്, ആർ. സജിത്ത്, പാപ്പനംകോട് നന്ദു, തിരുമല ആനന്ദ്, നെടുമങ്ങാട് വിഞ്ജിത്ത്, അഭിജിത്ത്, ശ്രീജിത്ത്, മാണിനാട് സജി തുടങ്ങിയ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.സമരക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ അഖിലിന്റെ കയ്യിൽ മുറിവേറ്റു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.എൽ.അജേഷ്, ഇ.വി.നന്ദകുമാർ, ജില്ലാപ്രസിഡന്റ് ആർ.സജിത്ത്, പാപ്പനംകോട് നന്ദു, അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com